LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി: ലീഗ് യോഗത്തില്‍ വിമര്‍ശനം

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിലും  പി. എം. എ. സലാമിനെ ആക്ടിങ്ങ് സെക്രട്ടറിയാക്കിയതിലും നേതാക്കൾക്ക് തെറ്റുപറ്റിയതായി മുസ്ലീംലീഗ് ഭാരവാഹി യോഗത്തിൽ  വിമർശനം. നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ തോൽവി ചർച്ച ചെയ്യാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നത്. ഏതാനും  നേതാക്കൾ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നു.

9 മണിക്കൂർ നീണ്ട യോഗത്തിൽ ലീഗ് നേതൃത്വം സമീപകാലത്ത് സ്വീകരിച്ച നിലപാടുകളേയും, ഏകപക്ഷീയമായ തീരുമാനങ്ങളേയും രൂക്ഷമായ ഭാഷയിലാണ് പല നേതാക്കളും വിമര്‍ശിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് കെ. എം. ഷാജിയും സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. ഇതിനിടയിൽ ലീഗിലെ തലമുറമാറ്റത്തെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നെന്ന് പറഞ്ഞ സാദിഖലി തങ്ങളെ കുഞ്ഞാലിക്കുട്ടി പരസ്യമായി തിരുത്തിയെന്നും വാര്‍ത്തയുണ്ട്.

തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിലുണ്ടായ പ്രവർത്തക രോഷത്തിനു പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത്. എതിർപ്പ് തണുപ്പിക്കാനും തോൽവി പഠിക്കാനും ഉപസമിതിയെ നിയോഗിച്ചുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പിഎം സാദിഖലി എന്നിവരടങ്ങിയ സമിതിയാണ് പരാജയത്തിൻ്റെ സാഹചര്യം പരിശോധിക്കുക. ഒരോ മണ്ഡലത്തിലേയും സാഹചര്യം സമിതി പ്രത്യേകം പരിശോധിക്കും.

അതേസമയം, നേതൃമാറ്റം ചര്‍ച്ചയായില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കെ. എം. ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ യോജിച്ചുള്ള സമരങ്ങള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.

Contact the author

Web Desk