ഡല്‍ഹി: തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് കേന്ദ്രഭരണ പ്രദേശം രൂപീകരിക്കുമെന്ന വാർത്ത വന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാറിന്റെ വിശദീകരണം. പാർലമെൻിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നുള്ള അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഭ്യന്തരസഹമന്ത്രി.
കൊങ്കു മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. തമിഴ് ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നത്.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍. മുരുകന് ഇതിന്‍റെ ചുമതല നല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്‍. മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബിജെപി വിശേഷിപ്പിച്ചത്. കൊങ്കുനാടിന് കീഴിൽ നിലവിൽ പത്തു ലോക്‌സഭാ മണ്ഡലങ്ങളും, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കമെന്നുമാണ് തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.