ശ്രീനഗര്‍: ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. നിയമനിര്‍മ്മാണ സഭയിലില്ലെങ്കിലും താന്‍ ജനങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. ജമ്മുകാശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടത് സംസ്ഥാനത്തിന്റെ പദവി പുസ്ഥാപിച്ചതിന് ശേഷമായിരിക്കണമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരം പോലുമില്ലാതെ ഇങ്ങനെ തുടരാനാവില്ല. ഒരു സമ്പൂര്‍ണ്ണ സംസ്ഥാനമാകുമ്പോള്‍ നീതിബോധമുള്ള ഒരു സര്‍ക്കാരിനെ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
'വളരെ ദുര്‍ഘടമായ കാലത്തിലൂടെയാണ് കടന്നുപോയത്. വല്ലാതെ അസ്വസ്ഥനായിരുന്നു ഞാന്‍, എന്നാല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് എത്രയെങ്കിലും കാലം അസ്വസ്ഥനായിരിക്കാന്‍ കഴിയില്ല. ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചേ മതിയാകൂ. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതും അതിന്റെ സംസ്ഥാന പദവിവരെ എടുത്തുകളഞ്ഞതും ജനങ്ങളില്‍ അങ്ങേയറ്റത്തെ ഞെട്ടലാണ് ഉണ്ടാക്കിയത്. അനിവാര്യമായ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ പോലും അസാധ്യമായിത്തീര്‍ന്നു. ഇപ്പോള്‍ സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു'- ഒമര്‍ അബ്ദുള്ള മനസ്സ് തുറന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനൊപ്പം വീട്ടുതടങ്കലില്‍ ആക്കപ്പട്ട നേതാവാണ് ഒമര്‍ അബ്ദുള്ള. ഒരു വര്‍ഷത്തോളമാണ് അദ്ദേഹം വീട്ടുതടങ്കലില്‍ കഴിഞ്ഞത്. ഒമര്‍ അബ്ദുള്ളയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും വീട്ടുതടങ്കലില്‍ ആക്കപ്പട്ടിരുന്നു. ഏറ്റവും ഒടുവിലാണ് മെഹബൂബ മുഫ്തിക്ക് മോചനം സാധ്യമായത്. രണ്ടുവര്‍ഷത്തിലധികമായി ജമ്മുകാശ്മീരില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് ഐക്യമുന്നണി ഉണ്ടാക്കിയിരിക്കുകയാണ്.