ചെന്നൈ: ആഢംബര വാഹനത്തിന് നികുതിയിളവ് ആവശ്യപ്പെട്ട ധനുഷിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. 'പാല്‍ക്കാരനും ദിവസക്കൂലിക്കാരനും വാങ്ങുന്ന ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അവരാരും നികുതിയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടില്ല. നിങ്ങള്‍ ഇതേ നികുതി അടയ്ക്കുന്ന സാധാരണക്കാരന്റെ പണമുപയോഗിച്ച് വാങ്ങിയ ആഢംബരക്കാറിനുവേണ്ടിയാണ് നികുതിയിളവ് തേടുന്നത് എന്ന് ഓര്‍ക്കണം' - കോടതി പറഞ്ഞു.
ജസ്റ്റിസ് എസ്. എം. സുബ്രമണ്യനാണ് കേസ് പരിഗണിച്ചത്. അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും തന്റെ ജീവിതത്തിലിതുവരെ ഇത്തരത്തിലൊരു ഹര്‍ജി കണ്ടിട്ടില്ല എന്നും എസ് എം സുബ്രമണ്യന്‍ പറഞ്ഞു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറിന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കൊമേഴ്ഷ്യൽ ടാക്സ് വിഭാഗത്തിന്‍റെ എൻഒസി ആവശ്യപ്പെട്ടതോടെയാണു ധനുഷ് കോടതിയെ സമീപിച്ചത്. എന്‍ഒസി ലഭിക്കാന്‍ 60. 66 ലക്ഷം നികുതി അടക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കേസ് ഫയല്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ നികുതിയുടെ 50 ശതമാനം അടക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പകുതി തുകയടച്ച് രജിസ്ട്രേഷന്‍ നടപടികള്‍ ധനുഷ് പൂര്‍ത്തിയാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാറിന് പ്രത്യേക നികുതിയിളവ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നടന്‍ വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തില്‍ വെറും റീല്‍ ഹീറോയായി മാറരുതെന്നും നികുതി അടച്ച് കൃത്യമായി ആരാധകര്‍ക്ക് മാതൃകയാവണമെന്നുമാണ് ജസ്റ്റിസ് എസ്. എം. സുബ്രമണ്യന്‍ പറഞ്ഞത്.