LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുവാക്കളെയും സ്‌പോര്‍ട്ട്‌സിനെയും ആത്മാവിനോളം സ്‌നേഹിച്ചയാളാണ് രാജീവ് ഗാന്ധിയെന്ന് വി. ടി. ബല്‍റാം

പാലക്കാട്: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. 1982-ലെ ഡല്‍ഹി ഏഷ്യാഡിന്റെ പ്രധാന സംഘാടകനായിരുന്നു അന്ന് എംപിയായിരുന്ന രാജീവ് ഗാന്ധി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, ഇന്ദ്രപ്രസ്ഥ ഇന്‍ഡോര്‍ സ്‌റ്റേഡിയം, തല്‍ക്കത്തോറ സ്വിമ്മിംഗ് പൂള്‍ ആന്‍ഡ് സ്‌റ്റേഡിയം, സിരി ഫോര്‍ട്ട് ഓഡിറ്റോറിയം. കര്‍ണ്ണി സിംഗ് ഷൂട്ടിംഗ് റേഞ്ച് എന്നിവ രാജീവ് ഗാന്ധിയുടെ മേല്‍നോട്ടത്തിലാണ് ഉയര്‍ന്നുവന്നതെന്ന് വി. ടി. ബല്‍റാം പറഞ്ഞു. യുവാക്കളെയും സ്‌പോര്‍ട്ട്‌സിനേയും ആത്മാവിനോളം സ്‌നേഹിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഇന്ത്യ ഏറ്റവും മനോഹരമായി സംഘടിപ്പിച്ച ഒരു കായിക മാമാങ്കമായിരുന്നു 1982 ലെ ഡൽഹി ഏഷ്യാഡ്. അതിൻ്റെ സംഘാടക സമിതി അംഗമായിരുന്നു അന്ന് എം പിയായിരുന്ന രാജീവ് ഗാന്ധി. എന്നാൽ വെറുമൊരംഗമായിട്ടല്ല, പ്രധാന സംഘാടകനായിത്തന്നെ പ്രവർത്തിച്ചത് രാജീവായിരുന്നു. ഡൽഹിയിലെ ജവാഹർലാൽ നെഹ്രു സ്റ്റേഡിയം, ഇന്ദ്രപ്രസ്ഥ ഇൻഡോർ സ്റ്റേഡിയം, തൽക്കത്തോറ സ്വിമ്മിംഗ് പൂൾ & സ്റ്റേഡിയം, സിരി ഫോർട്ട് ഓഡിറ്റോറിയം, കർണ്ണി സിംഗ് ഷൂട്ടിംഗ് റേഞ്ച് എന്നിവ രാജീവിൻ്റെ ദൈനംദിന മേൽനോട്ടത്തിലാണ് രാജ്യ തലസ്ഥാനത്തിന് അഭിമാനമായി ഉയർന്നു വന്നത്. 

1984 ൽ രാജീവ് ഗാന്ധിയുടെ പ്രേരണയിലാണ് ഇന്ത്യക്ക് ആദ്യമായി ഒരു സ്പോർട്ട്സ് നയം രൂപീകരിക്കപ്പെടുന്നത്. സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) രൂപീകരിക്കപ്പെടുന്നതും ഇക്കാലത്താണ്. വൈകാതെ പ്രധാനമന്ത്രി പദം ഏറ്റെടുത്ത രാജീവാണ് ആ സ്പോർട്ട്സ് നയം നടപ്പിലാക്കിയത്. സ്പോർട്ട്സ് പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തുന്നത് 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന വേളയിലാണ്. 1986 ൽ രാജീവ് ഗാന്ധി ആവിഷ്ക്കരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും സ്പോർട്ട്സിന് ഗണ്യമായ പരിഗണന നൽകി.

ചുമ്മാ ഒന്ന് ഓർമ്മപ്പെടുത്തി എന്നേയുള്ളൂ, യുവാക്കളേയും സ്പോർട്ട്സിനേയും ആത്മാവിനോളം സ്നേഹിച്ച ഇന്ത്യയുടെ മഹാനായ ആ ഭരണാധികാരിയേക്കുറിച്ച്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk