ലഖ്നൗ: ഡോ. കഫീല്‍ ഖാനെതിരായ കേസ് പിന്‍വലിച്ചെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍. അലഹബാദ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ 63 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാര്‍ നടത്തിയ പുനരന്വേഷണമാണ് പിന്‍വലിച്ചിരിക്കുന്നത്.
സംഭവം നടന്ന സമയത്ത് ശിശുക്കളുടെ മരണത്തില്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ 11 മാസത്തിന് ശേഷം വീണ്ടും യോഗി സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കുകയും കഫീല്‍ ഖാനെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ 4 വര്‍ഷത്തിലേറെയായി സസ്പെന്‍ഷനിലാണ്. 2017 ഓഗസ്റ്റ് 22-നാണ് ഡോ. കഫീല്‍ ഖാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കേസ് പരിഗണിച്ച കോടതി കഫീല്‍ ഖാനെ ഇത്രയും കാലം സസ്പെന്‍ഡ് ചെയ്തതിനെ സര്‍ക്കാര്‍ എങ്ങനെ ന്യായീകരിക്കുമെന്ന് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായി ഡോ. കഫീല്‍ ഖാന്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചത്. ഇതിന് പിന്നാലെ അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓക്സിജന്‍ ക്ഷാമം തിരിച്ചറിഞ്ഞ കഫീല്‍ ഖാനാണ് കുട്ടികള്‍ക്ക് പുറത്ത് നിന്ന് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമം നടത്തിയതായി ആദ്യ അന്വോഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.