കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ഇതിനു മുന്‍പ് കാവ്യാ ഹാജരായിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. ഇതുവരെ 178 പേരുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയിരുന്നു.
ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമയില്ലെന്നാണ് ഇടവേള ബാബു കോടതിയിൽ പറഞ്ഞത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. എന്നാൽ അന്ന് നേരെ തിരിച്ചായിരുന്നു അദ്ദേഹം പൊലീസിനു നൽകിയ മൊഴി. "നടിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചതുമാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് എന്നായിരുന്നു ദിലീപ് നൽകിയ മറുപടി" എന്നു പറഞ്ഞ ഇടവേള ബാബുവാണ് ഇപ്പോൾ ഒന്നും ഓർമയില്ലെന്ന് പറയുന്നത്.