മുംബൈ: ഐ.ടി പുരസ്കാരത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്ക്കാരത്തില്‍ നിന്ന് രാജിവ് ഗാന്ധിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഉദ്ദവ് തക്കറുടെ പുതിയ തീരുമാനം.
രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെ മികച്ച സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഐ.ടി പുരസ്‌കാരത്തിനാണ് രാജീവ് ഗാന്ധിയുടെ പേരു നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. 1984 മുതൽ 1989 വരെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഐടി മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്ക്കാരത്തിന് ഈ പേര് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 നാണ് എല്ലാ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിക്കുക. എന്നാൽ ഈ വർഷം ഒക്ടോബർ 30 നകമായിരിക്കും പുരസ്ക്കാര പ്രഖ്യാപനമെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോര്‍പ്പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.
രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ പേരിലാക്കിയതിനെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. തീരുമാനം ജനങ്ങളുടെ ആഗ്രഹമല്ല, മറിച്ച് ഒരു രാഷ്ട്രീയ ഗെയിംമാണെന്നാണ് ശിവസേന ആരോപിച്ചത്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഭീകരപ്രവർത്തകരുടെ ഇരകളാണ്. അവരെപ്പോലുള്ള നേതാക്കളുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകാം, പക്ഷേ രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി അവര്‍ നടത്തിയ ത്യാഗങ്ങളെ പരിഹസിക്കാൻ കഴിയില്ലെന്നും ശിവസേന പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ആഴ്ച്ചയാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്നാണ് ഖേല്‍രത്‌ന പുരസ്‌കാരം അറിയപ്പെടുക. രാജ്യത്തുടനീളമുളള പൗരന്മാരുടെ ആവശ്യത്തെ മാനിച്ചാണ് പേരുമാറ്റിയതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.