മുംബൈ: മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റിവെച്ചു. കൊവിഡ് ടാസ്ക് ഫോഴ്സിന്റെ എതിർപ്പിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഓഗസ്റ്റ് 17 ന് സ്കൂളുകൾ തുറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഗ്രാമപ്രദേശങ്ങളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിലും നഗരപ്രദേശങ്ങളിൽ 8 മുതൽ 12 വരെയും ക്ലാസുകൾ പുനരാരംഭിക്കാനായിരുന്നു തീരുമാനിച്ചത്.
ടാസ്ക് ഫോഴ്സ് എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് മന്ത്രിസഭാ ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. രണ്ട് ദിവസം മുമ്പ് കൊവിഡ് ടാസ്ക് ഫോഴ്സ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുക്കാഴ്ചയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പങ്കെടുത്തിരുന്നു.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാത്ത സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കുന്നതിനെ ടാസ്ക് ഫോഴ്സ് രംഗത്തെത്തിയത്. കൊവിഡ് മൂന്നാം തരംഗം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ടാസ്ക് ഫോഴ്സ് അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ടാസ്ക് ഫോഴ്സിന്റെ എതിർപ്പിന് കാരണമായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്കൂളുകൾ തുറക്കാനുള്ള തീരുമാനം റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്ക്വാദ് പറഞ്ഞു. ടാസ്‌ക് ഫോഴ്‌സുമായി അഭിപ്രായവ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു വർഷത്തിലേറെയായി സ്കൂളുകൾ അടച്ചിരിക്കുന്നതിനാൽ, സ്കൂൾ കൊഴിഞ്ഞുപോക്ക്, ബാലവേല, ബാലവിവാഹം എന്നിവ ഗണ്യമായി വർദ്ധിച്ചതായി വർഷ ഗെയ്ക്ക്വാദ് പറഞ്ഞു. സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് നടത്തിയ സർവേയിൽ 81 ശതമാനം രക്ഷിതാക്കളും സ്കൂളുകൾ വീണ്ടും തുറക്കാൻ ആഗ്രഹിക്കുന്നു. അതിനാലാണ് കോവിഡ് രഹിത ഗ്രാമങ്ങളിൽ 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചത്.