LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മൂന്ന് ജില്ലകള്‍ തിരിച്ച് പിടിച്ച് താലിബാന്‍ വിരുദ്ധ സേന

കാബൂള്‍: താലിബാന്‍ തീവ്രവാദികളുടെ കയ്യില്‍ നിന്ന് മൂന്ന് ജില്ലകള്‍ തിരിച്ച് പിടിച്ച് താലിബാന്‍ വിരുദ്ധ  സേന. ബാനു, പോള്‍ ഇ. ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് തിരിച്ചു പിടിച്ചത്. ജില്ലകള്‍ തിരിച്ച് പിടിക്കുന്നതിന്‍റെ ഭാഗമായി 60 ലധികം താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയോ, പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. 

മൂന്ന് ജില്ലകളുടെ നിയന്ത്രണത്തിനായി താലിബാന്‍ തീവ്രവാദികളും, പ്രദേശവാസികളും ഏറ്റുമുട്ടിയതിന്‍റെ നിരവധി ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, താലിബാനും താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

രാജ്യം മുഴുവന്‍ പിടിച്ചടക്കിയിട്ടും താലിബാന്‍ തീവ്രവാദികള്‍ക്ക് തൊടാനാകാത്ത ഒരു പ്രവിശ്യയാണ് പഞ്ചഷീര്‍. കാബൂളില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. അഞ്ച് സിംഹങ്ങള്‍ എന്നര്‍ത്ഥം വരുന്ന പഞ്ചഷീര്‍ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂസിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്.

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ ഒന്നാണ് പഞ്ചഷീര്‍. പഞ്ചഷീര്‍ താഴ്വരയെ ഏഴ് ജില്ലകളായാണ് തിരിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലായി 512 ഗ്രാമങ്ങളുണ്ട്. ബസാറക് ആണ് പ്രവിശ്യാ തലസ്ഥാനം. പഞ്ചഷീര്‍ പ്രവിശ്യയിലെ ഏകദേശ ജനസംഖ്യ 1,73,000 ആണ്. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ട സാഹചര്യത്തില്‍ താനാണ് ഇടക്കാല പ്രസിഡന്റ് എന്ന് അമറുളള സലേഹ് പ്രഖ്യാപിച്ചത് പഞ്ചഷീര്‍ താഴ് വരയില്‍ നിന്നുകൊണ്ടാണ്.

Contact the author

Web Desk