പുതിയ അഞ്ച് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസര്‍കോട് ജില്ല പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. ഒരാഴ്ച സർക്കാർ ഓഫീസുകൾ അടച്ചിടും. രണ്ടാഴ്ച ആരാധനാലയങ്ങൾ അടച്ചിടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിനിടെ വിലക്കുകള്‍ ലംഘിച്ച് റോട്ടില്‍ ഇറങ്ങിയവരെ പോലീസ് ആട്ടിപ്പായിച്ചു. നിരത്തിലിറങ്ങിയ വാഹനങ്ങൾ പോലീസ് തടയുന്നുണ്ട്. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രം. ജില്ലയിലെ എല്ലാ പരിപാടികളും ഒഴിവാക്കാൻ നിർദേശമുണ്ട്. രണ്ട് എംഎൽഎമാർ നിരീക്ഷണത്തിലാണ്.
കടകള്‍ തുറന്നില്ലെങ്കില്‍ തുറപ്പിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ആശുപത്രിയിലേക്ക് പോകുകയാണെങ്കില്‍ പോലും ആവശ്യമായ രേഖകള്‍ കാണിക്കേണ്ടി വരും. ഇനി റൂട്ട് മാപ്പുകളോ അഭ്യര്‍ത്ഥനകളോ ഉണ്ടാകില്ലെന്നും കലക്ടര്‍ പറഞ്ഞിട്ടുണ്ട്. പുതിയ അഞ്ചു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം പത്തൊൻപതായി. നിലവിൽ ജില്ലയിലാകെ 762 പേരാണ് നിരീക്ഷണത്തിലുള്ളത്.
പ്രിയപ്പെട്ട വായനക്കാര്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.