ഡല്‍ഹി: ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറും, പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഇന്ന് പ്രധാനമന്ത്രിയെ കാണും. ആദ്യമായാണ് നിതിഷ് കുമാറും, തേജസ്വി യാദവും ഒരേ കാര്യം ഒരുമിച്ച് ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അത് നടത്തുമെന്ന് നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയില്‍ പെട്ടവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നുമുള്ള ബിഹാര്‍ മുഖ്യമന്ത്രി അഭിപ്രായത്തിനൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിതിഷ് കുമാറും തേജസ്വി യാദവും ഒരുമിച്ച് ഇക്കാര്യത്തില്‍ നീക്കം നടത്തുന്നത്.
ജാതി സെൻസസ് നടത്തണമെന്നത് ബീഹാറിന്റെ മാത്രം ആവശ്യമല്ല. മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി എംപിമാർ പ്രധാനമന്ത്രിയെ കാണാൻ സമയം ആവശ്യപ്പെട്ട് കത്തുനൽകിയിരുന്നു. ബീഹാറിലെ ചില ബിജെപി നേതാക്കളും ഇക്കാര്യത്തില്‍ നിതിഷ് കുമാറിനും തേജസ്വി യാദവിനും ഒപ്പമാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് സംബന്ധിച്ച പ്രമേയം ബീഹാർ നിയമസഭയിലും 2019 ലെ ലെജിസ്ലേറ്റീവ് കൗൺസിലിലും ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. 2022 ൽ ഏഴ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ജാതി സെന്‍സസ് പ്രധാന വിഷയമാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജാതി സെന്‍സസിനോട് എതിരായ സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. അതേസമയം ഉത്തരേന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം വിവിധ തരത്തില്‍ ജാതി സെന്‍സസിനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. ഒബിസി വിഭാഗത്തിനുള്ള സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിട്ടുണ്ട്. ഒബിസി വിഭാഗത്തിന്‍റെ കണക്കെടുപ്പ് നടത്തണമെന്ന് കുറെ കാലങ്ങളായി ബിഎസ്പി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മായാവതിയുടെ പ്രഖ്യാപനം.