നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി. മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെക്കാനും കോടതി തീരുമാനിച്ചു.
കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയതടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്. ആവശ്യം അംഗീകരിച്ച കോടതി അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങൾ ഇനിമുതല്‍ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു.