കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം. കാസർകോട് ജില്ല പൂർണ്ണമായും അടച്ചിടും. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകൾ ഭാഗികമായി അടച്ചിടും. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടുമെങ്കിലും കർശന നിയന്ത്രണങ്ങളോടെ ബെവ്കോ ഔട്ട്ലറ്റുകൾ പ്രവർത്തിക്കും. ഭാഗിക നിയന്ത്രണമുള്ള ജില്ലകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടാല്‍ വ്യാജമദ്യം സംസ്ഥാനത്തേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു. ജില്ലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും. കാസർകോട് ജില്ലയിൽ ആരും പുറത്തിറങ്ങരുത്. ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകും. വ്യാപാരി വ്യവസായികളായിരിക്കും ഇതിന് നേതൃത്വം നൽകുക. കാസർകോട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങളുടെ ചെലവ് സർക്കാർ വഹിക്കും.
സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കാസര്‍കോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയാലും അവശ്യസാധനങ്ങൾക്കും, സർവീസുകൾക്കും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്.