LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞാലിക്കുട്ടിയുടെ വരവ് ദോഷമായി; ജോസിന്റെ നഷ്ടം ജോസഫ് നികത്തിയില്ല - കോണ്‍ഗ്രസ് പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പഠിച്ച അഞ്ച് മേഖലാ കമ്മിറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംഘടനാ ദൌര്‍ബല്ല്യത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ മറ്റ് ഘടകങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരിക്കുന്നത്. മുന്‍ മന്ത്രി വി സി കബീര്‍, കെ എ ചന്ദ്രന്‍, പി ജെ ജോയ്, കെ മോഹന്‍ കുമാര്‍, കുര്യന്‍ ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള പഠനം നടന്നത്. 

സംഘടനാ ദൌര്‍ബല്ല്യത്തില്‍ ഊന്നിയാണ് റിപ്പോര്‍ട്ട്, അടിത്തട്ടില്‍തന്നെ ശക്തി കാര്യമായി ക്ഷയിച്ച കോണ്‍ഗ്രസിനെ മുതിര്‍ന്ന നേതാക്കളുടെ പാരവെപ്പും തളര്‍ത്തി. പല മണ്ഡലങ്ങളിലും പുതുസ്ഥാനാര്‍ഥികളെ അംഗീകരിക്കാന്‍ മുന്‍ എംഎല്‍എ മാര്‍ കൂടിയായ മുതിര്‍ന്ന നേതാക്കള്‍ തയാറായില്ല. കാര്യമായ തായാറെടുപ്പുകളൊന്നും പാര്‍ട്ടിക്ക് നടത്താന്‍ കഴിഞ്ഞില്ല, പ്രവര്‍ത്തകരിലും നേതാക്കളിലും പകുതിപേര്‍ പോലും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായില്ല എന്നും കമ്മിറ്റി പഠനങ്ങള്‍ പറയുന്നു. യുഡിഎഫിലെ പ്രശ്നങ്ങളും ഘടകകക്ഷികളുടെ നീക്കങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 

പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശനം 

ഘടക കക്ഷിയായ ലീഗിന്റെ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ലോകസഭാംഗത്വം രാജിവെച്ച് നിയമസഭാ തെരെഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത് വ്യാപകമായ അതൃപ്തിക്ക് വഴിയൊരുക്കി. നിയമസഭാംഗത്വം രാജിവെച്ചുകൊണ്ട് ലോക്സഭയിലേക്ക് മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടി, കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലോകസഭാംഗത്വം രാജിവെച്ച് നിയമസഭാ തെരെഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങി. ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഈ തീരുമാനം ജനം അംഗീകരിച്ചില്ല - റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ജോസിനെ പിടിച്ചുനിര്‍ത്തിയില്ല, ജോസഫ് നഷ്ടം നികത്തിയില്ല 

യുഡിഎഫിനൊപ്പം എക്കാലത്തും ഉറച്ചുനിന്ന മധ്യതിരുവിതാംകൂറിലെ ജനങ്ങള്‍ മുന്നണിയില്‍ നിന്ന് അകന്നുപോകാന്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ അടര്‍ന്നുപോക്ക് കാരണമായി. പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന പിന്തുണയാണ് നഷ്ടമായത്. മാണി വിഭാഗത്തെ മുന്നണിയില്‍ തന്നെ നിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. എന്നാല്‍ ഇത് പരിഹരിക്കാനോ ജോസ് വിഭാഗത്തിന്റെ എല്‍ ഡി എഫ് പ്രവേശം കൊണ്ടുണ്ടായ നഷ്ടം നികത്താനോ പി ജെ ജോസഫിന് സാധിച്ചില്ല.

കെ മുരളീധരന്‍ ബിജെപിയുടെ വാശികൂട്ടി 

ബിജെപിയുടെ നിയമസഭാ എക്കൌണ്ട് ക്ലോസ് ചെയ്യാന്‍ സഹായിച്ചു എന്ന് പൊതുവില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിലയിരുത്തപ്പെട്ട കെ മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വവും വേണ്ടിയിരുന്നില്ല എന്നാ നിലപാടാണ് പഠന കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നത്. കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയുടെ വാശി വര്‍ദ്ധിപ്പിച്ചുവെന്നും ബിജെപി - സിപിഎം നീക്കുപോക്കിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ റിപ്പോര്‍ട്ട് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിലയിരുത്തലും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ സംസ്ഥാനതല സമിതിയെ കെപിസിസി നിയോഗിക്കുമെന്നാണ് വിവരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk