മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ അടിക്കണമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി നാരായൺ റാണെയെ അറസ്റ്റ് ചെയ്ത നടപടി ന്യായമാണെന്ന് റായ്ഗഡ് കോടതി. എന്നാൽ റാണെയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ജഡ്ജി എസ്. എസ്. പാട്ടീൽ വ്യക്തമാക്കി. നാരായൺ റാണെയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വാക്കാൽ പരാമർശിച്ചത്. കേസിൽ ജാമ്യം അനുവദിച്ച കോടതി സമാനമായ കുറ്റം ചെയ്യരുതെന്ന് റാണെയോട് നിർദ്ദേശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കാൻ റാണെയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. 7 ദിവസം റാണെയെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
തെളിവുകളിൽ കൃത്രിമം കാണിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ പറയുന്നു. ഓഗസ്റ്റ് 31, സെപ്റ്റംബർ 13 തീയതികളിൽ പോലീസിന് മുന്നിൽ ഹാജരാകാൻ കേന്ദ്ര മന്ത്രിയോട് കോടതി ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട് 8 മണിക്കൂറിനുള്ളിലാണ് റാണെക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥ പ്രകാരം റാണെ സെപ്റ്റംബർ 2 ന് ഉച്ചക്ക് ശേഷം നാസിക്കിൽ പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഇത് സംബന്ധിച്ച് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചത്. റാണെയ്‌ക്കെതിരായ നാല് എഫ്‌ഐആറുകളിൽ ഒന്ന് നാസിക്കിലാണ് ഫയൽ ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൻ ആശിർവാദ് യാത്രയ്ക്കിടെ പൊതുയോഗത്തിലാണ് ഉദ്ധവ് താക്കറെയെക്കുറിച്ച് നാരായൺ റാണെ വിവാദ പരാമർശം നടത്തിയത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ വർഷം മുഖ്യമന്ത്രിക്ക് അറിയാത്തത് ലജ്ജാകരമാണെന്നും താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉദ്ദവ് താക്കറെയെ അടിക്കുമായിരുന്നു എന്നാണ് റാണെ പറഞ്ഞത്. പ്രസ്താവനക്കെതിരെ ശിവസേന വൻ പ്രതിഷേധമാണ ഉയർത്തിയത്.