തിരുവനന്തപുരം: പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി ആളുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളായി തദ്ദേശ സ്ഥാപങ്ങള്‍ മാറണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിൽദായകരായി ഉയരണം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനസംഖ്യയിൽ 1000 പേരില്‍ 5 പേർക്ക് എന്ന രീതിയിൽ തൊഴിലും വരുമാനവും ഉറപ്പാക്കണം. പ്രാദേശികമായ സാധ്യതകളും അവസരങ്ങളും മനസ്സിലാക്കി തദ്ദേശസ്ഥാപനങ്ങൾ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൊഴിലും വരുമാനവും ഉറപ്പിക്കാനുള്ള സമീപനത്തോടെ കുടുംബശ്രീ സംവിധാനത്തെ സമകാലികമാക്കണം. അടുത്ത അഞ്ചുവർഷം നവകേരള നിർമ്മാണത്തിനുള്ള കർമ്മപദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ തദ്ദേശ സ്ഥാപനങ്ങളും പുതിയ സമീപനവും പുതിയ ലക്ഷ്യബോധവും കൈക്കൊള്ളണമെന്നും അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു. 2021-22 വാർഷിക പദ്ധതി നിർവഹണം ത്വരിതപ്പെടുത്തണം. സമ്പൂർണ്ണ ശുചിത്വയജ്ഞം എല്ലാ തദ്ദേശസ്ഥാപനങ്ങളും മുഖ്യകടമയായി ഏറ്റെടുക്കണമെന്നും വകുപ്പ് ഏകീകരണത്തിന്റെ ഗുണഫലം ഭരണ-നിർവ്വഹണ കാര്യങ്ങളിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് യോഗം ചേർന്നത്.