ബംഗളൂരു: മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന നിർദേശവുമായി മൈസൂരു യൂണിവേഴ്സിറ്റി. എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെയാണ് വിവാദ സർക്കുലർ പുറപ്പെടുവിച്ചത്. വെെകിട്ട് 6.30ന് ശേഷം ഒറ്റയ്ക്ക് പുറത്തിറങ്ങരുത്. 250 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ക്യാംപസിലേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കരുത്. വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മേഖലയില്‍ പട്രോളിങ് നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്.
പൊലീസിന്റെ വാക്കാലുള്ള നിർദേശപ്രകാരമാണ് സർക്കുലറെന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. എന്നാല്‍, സർക്കുലറിനെതിരെ വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചു. 'കുറ്റകൃത്യം നടന്ന വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടിയും സുഹൃത്തും പോകരുതായിരുന്നു' എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സർക്കുലറും പുറത്തുവന്നിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതായാണ് കര്‍ണ്ണാടക പൊലീസ് അറിയിക്കുന്നത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. മൈസൂരുവിലെ പഴക്കച്ചവടക്കാരാണ് ഇവര്‍. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് സൂചന. മറ്റൊരു പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഘം വിദ്യാര്‍ത്ഥികളില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 35 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.