രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകൾ തുല്ല്യമായി വീതം വെക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പരസ്യ പ്രതികരണവുമായി സതീശന്‍ രംഗത്തെത്തിയത്. ഡി. സി. സി പട്ടികയിൽ ചർച്ച നടത്തിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം ഇതുപോലെ ചര്‍ച്ച നടത്തിയ കാലമുണ്ടായിട്ടില്ലെന്നും സാമ്പ്രദായിക രീതികളിലുള്ള മാറ്റം തങ്ങള്‍ നല്‍കിയ വാഗ്ദാനമാണെന്നും ഓര്‍മ്മപ്പെടുത്തി.
'വൈകിയെന്ന് വിമർശിക്കുന്നവർ ഒരു വർഷം വരെയൊക്കെ ഇരുന്നാണ് പട്ടിക പൂര്‍ത്തിയാക്കിയിട്ടുള്ളത്. താരിഖ് അൻവറും രാഹുൽ ഗാന്ധിയും മുതിര്‍ന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം കെ. സുധാകരനും ഞാനും ഏറ്റെടുക്കും' എന്നാണ് സതീശന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൂടാതെ, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി ഇങ്ങനെയൊരു പ്രതികരണം നടത്താന്‍ പറയാൻ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. 'അവർ മുമ്പെടുത്ത തീരുമാനങ്ങളിൽ ഒരുപാട് പേർക്ക് അതൃപ്തിയുണ്ടായിരുന്നു. അന്നെല്ലാം അതംഗീകരിച്ചാണ് മറ്റുള്ളവർ മുന്നോട്ട് പോയത്. അതെങ്കിലും അവര്‍ മനസിലാക്കണമായിരുന്നു. നേതൃത്വം മാറിയത് ഇനിയെങ്കിലും അംഗീകരിക്കണം. പതിനെട്ട് വര്‍ഷം അവര്‍ രണ്ട് പേരും മാത്രമായി തീരുമാനിച്ചതല്ലേ. ഇനി പുതിയ നേതൃത്വത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവണം. ഇനിയും പഴയതുപോലെ എല്ലാം വീതംവെച്ച് കൊടുക്കാന്‍ കഴിയില്ലല്ലോ' - അദ്ദേഹം പറഞ്ഞു.
നേരത്തേ, ഡി.സി.സി പട്ടികയിലെ എതിർപ്പുകളെ തള്ളി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും നേരത്തെ രംഗത്തുവന്നിരുന്നു. പട്ടികയില്‍ ചർച്ച നടന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദങ്ങളെ പരസ്യമായി തള്ളിയ അദ്ദേഹം, ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിർദേശിച്ച പേരുകളുടെ പട്ടികയും ഉയർത്തിക്കാട്ടി. ചെന്നിത്തല ഒരു ജില്ലയിലേക്ക് രണ്ട് വീതം പേരുകള്‍ നിർദേശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് കാര്യങ്ങള്‍ തീരുമാനിച്ച കാലമുണ്ടായിരുന്നു. അന്നത്തേക്കാള്‍ മെച്ചമാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും സുധാകരന്‍ അവകാശപ്പെടുകയും ചെയ്തു.