സിപിഎമ്മിൽ പോയാൽ പിണറായി വിജയന്റെ ചെരുപ്പു നക്കേണ്ടി വരുമെന്ന് അഭിപ്രായം പറഞ്ഞ അനിൽ അക്കരെയെ അഭിനന്ദിക്കുന്നെന്ന് എ. വി. ഗോപിനാഥ്. തന്റെ ചെരിപ്പ് നക്കാൻ വന്നവരുടെ കൂട്ടത്തിൽ അനിൽ അക്കരെ ഉണ്ടോയെന്ന് അറിയില്ല. ചങ്കുറപ്പുള്ള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ചെരുപ്പു നക്കുന്നതിൽ അഭിമാനം മാത്രമെയുള്ളുവെന്ന് ഗോപിനാഥ് കോൺഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായിയുടെ ചെരിപ്പ് നക്കേണ്ടി വന്നാൽ നക്കും. പിണറായി അത്യുന്നതനായ നേതാവാണ്. ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് കാര്യമില്ല. പിണറായി വിജയൻ ചന്ദ്രനും താൻ പട്ടിയുമാണ്. കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങൾ അധികാരത്തിലെത്തിച്ചയാളാണ് പിണറായി വിജയൻ. ജനാധിപത്യത്തിൽ ഏത് പാർട്ടി അധികാരത്തിൽ വന്നാലും പിന്തുണ കൊടുക്കണം. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ ഒരു സ്ഥാനവും താൻ തുടർന്ന് സ്വീകരിക്കില്ല. രാജി പ്രഖ്യാപിച്ചത് ഏന്തെങ്കിലും സ്ഥാനം കിട്ടാനല്ലെന്നും ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
50 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി പാലക്കാട് വാർത്താ സമ്മേളനത്തിൽ ഗോപിനാഥ് അറിയിച്ചു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ലെന്ന് ഗോപിനാഥ് വ്യക്താമാക്കി. മറ്റ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല. ഭാവി നിലപാട് ആലോചിച്ച് തീരുമാനിക്കും. ഒരു പാർട്ടിയോടും അയിത്തമില്ലെന്നും ഗോപിനാഥ് പറഞ്ഞു. ജില്ലയിലെ ഒരു കോൺഗ്രസുകാരനെയും പാർട്ടി വിടാൻ പ്രേരിപ്പിക്കില്ല. കോൺഗ്രസിന്റെ വളർച്ചക്ക് താൻ തടസമാകാതിരിക്കുാനാണ് പാർട്ടി വിടുന്നത്. 40 വർഷക്കാലം പാലക്കാട് കോൺഗ്രസിന്റെ ഉരുക്കു കോട്ടയാക്കുന്നതിൽ പങ്കുവഹിച്ചു. ഹൈക്കമാന്റിന്റെ തീരുമാനങ്ങൾ അംഗീകരിക്കുകയാണ് ഇത്രയും കാലം ചെയ്തത്. ഹൈക്കമാന്റിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. മുന്നോട്ടുള്ള യാത്രയിൽ കോൺഗ്രസിന് തടസമാകില്ല. പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കുകയാണ്. ഇത്രയും നാൾ കോൺഗ്രസുകാരനായിരുന്നു. ഇനി അങ്ങോട്ട് കോൺഗ്രസുകാരനല്ലാതെ ജീവിക്കും. കോൺഗ്രസ് ആശയങ്ങൾ മനസിൽ നിന്ന് മായാൻ സമയം എടുക്കുമെന്നും ഗോപിനാഥൻ പറഞ്ഞു. ഇത്രയും കാലം കൂടെ പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ഗോപിനാഥ് നന്ദി പറഞ്ഞു.