മലപ്പുറം പെരിന്തൽമണ്ണയിൽ ഹോം ക്വാർന്റൈൻ നിർദ്ദേശം ലംഘിച്ച ടാക്സ് പ്രാക്ടീഷണറെയും ഭാര്യയെയും ഓഫീസ് ജിവനക്കാരിയെയും മെഡിക്കൽ കോളേജിലെ ഐസൊലേഷനിലേക്ക് മാറ്റി. പൊലീസിന്റെയും നഗരസഭാ ജീവനക്കാരുടെയും സഹായത്തോടെ ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെമ്മലശേരി സ്വദേശികളായ ഇവരെ പട്ടാമ്പി റോഡിലെ ഓഫീസിൽ നിന്നാണ് പിടികൂടിയത്
ദുബായി സന്ദർശനത്തിന് ശേഷം ഈ മാസം 12 നാണ് ടാക്സ് പ്രാക്ടീഷണറും ഭാര്യയും പെരിന്തൽമണ്ണയിൽ എത്തിയത്. വീട്ടില് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ഇരുവരോടും നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇരുവരും ഓഫീസിൽ വരികയും നിരവധി ആളുകളുമായി ബന്ധപ്പെടുകയും ചെയ്തു. ഇവരെ സന്ദർശിച്ച 20 ഓളം പേരെ നിരക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർക്കൊപ്പം നാട്ടിലെത്തിയ മകൻ ഇതിനിടെ തിരികെ ദുബായിലേക്ക് പോയതായി സൂചനയുണ്ട്. പരിസരവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയത്. അതീവ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി മൂവരെയും ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവരുടെ വീട് പൊലീസ് സീൽ ചെയ്യുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വീട് നഗരസഭാ ജീവനക്കാർ അണുനാശിന് തളിച്ച് അണുവിമുക്തമാക്കി. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി ഇവരെ കൗൺസിലിങ്ങിന് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷനിലേക്കാണ് ഇവരെ മാറ്റിയത്