പാലക്കാട്: 'നീയെന്തിനാണ് കോണ്‍ഗ്രസ് വിട്ടത്' കെ കരുണാകരന്റെ ആത്മാവ് ചോദിച്ചാല്‍ താന്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് തന്നെ പോകുമെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച എ വി ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസുമായി വീണ്ടും ഒരുമിച്ച് പോകാനുളള സാധ്യത തളളിക്കളയുന്നില്ല. തുടര്‍ ചര്‍ച്ചകള്‍ക്കുളള സാധ്യതകള്‍ തളളിക്കളയുന്നില്ല. കോണ്‍ഗ്രസിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് - എ വി ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസിനെതിരായ പ്രചാരണങ്ങള്‍ക്ക് താനില്ലെന്നും നെഹ്രു കുടുംബത്തില്‍ നിന്നുളളയാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്നാഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നതിനുപിന്നാലെയാണ് എ വി ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാലക്കാട് മുൻ ഡിസിസി പ്രസിഡന്‍റായ എ വി ഗോപിനാഥ് 50 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി പാലക്കാട്ട് വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ഒരു പാർട്ടിയിലേക്കും പോകുന്നില്ലെന്നും മറ്റ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഒരു പാർട്ടിയോടും അയിത്തമില്ലെന്നും രാജി പ്രഖ്യാപനം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ ഗോപിനാഥ് പറഞ്ഞിരുന്നു. സിപിഎമ്മിൽ പോയാൽ പിണറായി വിജയന്റെ ചെരുപ്പു നക്കേണ്ടി വരുമെന്ന് അഭിപ്രായം പറഞ്ഞ അനിൽ അക്കരെയോട് നടത്തിയ മറുപടി പ്രതികരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചങ്കുറപ്പുള്ള മുഖ്യമന്ത്രി എന്നും അത്യന്നതനായ നേതാവ് എന്നും ഗോപിനാഥ് വിശേഷിപ്പിച്ചിരുന്നു. ഇത് സിപിഎമ്മിലേക്ക് ചേക്കേറുന്നതിനുള്ള ലക്ഷണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ എ വി ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്നു താന്‍ കരുതുന്നില്ല എന്ന് തൊട്ടുപിറകെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രസ്താവനയിറക്കിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളാണ് ഗോപിനാഥിന്‍റെ പുതിയ പ്രസ്താവന എന്നാണ് വിലയിരുത്തുന്നത്.