തിരുവനന്തപുരം: കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അന്‍വറിനെതിരെ അതൃപ്തി രേഖപ്പെടുത്തി എ ഐ ഗ്രൂപ്പുകള്‍. സംസ്ഥാനത്തിന്‍റെ പല പ്രശ്നങ്ങളും താരിഖ് അന്‍വര്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയമാണെന്നാണ് ഗ്രൂപ്പുകളുടെ ആരോപണം. ഇക്കാര്യങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍റിനെ അറിയിക്കും. ഡി സി സി അധ്യക്ഷ പട്ടിക പുറത്തിറക്കിയപ്പോള്‍ ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും അവഗണിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരെ കൂടാതെ കെ സി വേണുഗോപാലിന്‍റെ നിലപാടിനൊപ്പം താരിഖ് അന്‍വര്‍ നിന്നുവെന്നുമാണ് ഗ്രൂപ്പുകളുടെ ആരോപണം. അതേസമയം, മറ്റ് പല മുതിര്‍ന്ന നേതാക്കളുടെയും ആവശ്യങ്ങള്‍ താരിഖ് അന്‍വര്‍ മാനിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ പി സി ചാക്കോയും, താരിഖ് അന്‍വറും തമ്മിലുള്ള സൗഹൃദം ഡി സി സി അധ്യക്ഷപ്പട്ടികയുമായുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പി സി ചാക്കോയുടെ ഉപദേശമനുസരിച്ചാണ് താരിഖ് അന്‍വര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന്, താരിഖ് അന്‍വറിന്‍റെ നിലപാടുകളെ ചോദ്യം ചെയ്ത് ഹൈക്കാമാന്‍റിനെ പരാതി അറിയിക്കുവാനാണ് നേതാക്കളുടെ തീരുമാനം. ശരത്പവര്‍, പി എ സാംഗ്മ എന്നിവര്‍ക്കൊപ്പം എന്‍ സി പി രൂപീകരിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച നേതാവാണ് താരിഖ് അന്‍വര്‍.