കോഴിക്കോട്: ചിത്രകലയിൽ രാജ്യത്തെ എണ്ണപ്പെട്ട ചിത്രകാരൻമാരിൽ ഒരാളായ കെ. പ്രഭാകരൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. 71 - വയസ്സായിരുന്നു. വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് കുറച്ചുനാളായി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രഭാകരൻ ഇടയ്ക്ക് അബോധാവസ്ഥ വിട്ട് സുഖം പ്രാപിക്കുന്നതിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. പാറോപ്പടിയ്ക്കടുത്ത് 'നിരഞ്ജന' യിലായിരുന്നു താമസം. പ്രമുഖ ചിത്രകാരി കബിതാ മുഖോപാധ്യായയാണ് ഭാര്യ. കിഷൻ (സ്പൈസസ് ബോർഡ്, ഹൈദരാബാദ്), കബീർ ( വിദ്യാർത്ഥി - ഫോറസ്ട്രി, അരുണാചൽ പ്രദേശ്) കൃഷ്ണ, നിരഞ്ജന എന്നിവർ മക്കളാണ്.
ഇന്ത്യൻ റാഡിക്കൽ പെയിന്‍റര്‍മാരുടെ കൂട്ടായ്മയായ റാഡിക്കൽ പെയിന്‍റെഴ്സ് ആന്‍റ് സ്ക്ലപ്ച്ചേഴ്സ് അസോസിയേഷന്‍റെ അമരക്കാരിൽ ഒരാളായിരുന്ന പ്രഭാകരൻ അതിന്‍റെ മുഖ്യ സംഘാടകരിൽ ഒരാളുമായിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രഭാകരൻ ഏറ്റവും ഒടുവില്‍ പങ്കെടുത്ത അന്താരാഷ്ട്ര പ്രദർശനം മുസിരിസ് ബിനാലെയിലായിരുന്നു. ചിത്രകലയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലും ബറോഡ സർവ്വകലാശാലയിലും പഠനം പൂർത്തിയാക്കിയ പ്രഭാകൻ ബറോഡാ സർവ്വകലാശാലയിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി കുന്നുമ്മൽ കൃഷ്ണന്‍റെയും ലക്ഷ്മിയുടെയും മകനായ പ്രഭാകരൻ ചിന്തകനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന അന്തരിച്ച ചിന്ത രവിയുടെ സഹോദരനാണ്.