മലപ്പുറം: പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ തെളിവുകളുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ തിങ്കളാഴ്ച മാധ്യമങ്ങളെ കാണും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ ടി ജലീല്‍ എം എല്‍ എ ഇക്കാര്യം അറിയിച്ചത്. ആക്ഷേപ ഹാസ്യം ചാലിച്ചെഴുതിയ കുറിപ്പ് ''എ ആര്‍ നഗര്‍ പൂരം കാണാന്‍ പോകുന്നേയുള്ളൂ മച്ചാനെ'' എന്ന സൂപ്പര്‍ ഡയലോഗോടെയാണ് അവസാനിപ്പിക്കുന്നത്. ഇ ഡി തനിയ്ക്കയച്ച സമന്‍സും ജലീല്‍ പുറത്തുവിട്ടിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണയിടപാട് ആരോപണത്തില്‍ തെളിവ് നല്‍കാന്‍ കെ ടി ജലീല്‍ എം എല്‍ എയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. തന്നിഷ്ട പ്രകാരമല്ല ഇ ഡിക്ക് മൊഴി നല്‍കാന്‍ പോയത്. ഇ ഡി സമന്‍സയച്ച് ആവശ്യപ്പെട്ടത് പ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാണ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ തന്റെ കള്ളപ്പണമിടപാട് നടത്തുന്നത് എന്നും ഈ ബാങ്കിലൂടെയാണ് കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നത് എന്നും കെ ടി ജലീല്‍ നേരത്തെ ആരോപിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തിന്‍റെ മകനും ഈ ബാങ്കില്‍ 300 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നും തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇരുവരും ആശ്രയിക്കുന്നത് എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെയാണ് എന്നും ജലീല്‍ ആരോപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആവശ്യം വരുമ്പോള്‍ പുറത്തുവിടുമെന്നും ജലീല്‍ വെല്ലുവിളിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് കെ ടി ജലീല്‍ എം എല്‍ എയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയത്.
എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട നിരവധി തിരിമറികള്‍ വാര്‍ത്തയായതിന് തൊട്ടുപിന്നാലെയാണ് ബാങ്കുമായി ബന്ധപ്പെടുത്തി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍ ആരോപണമുന്നയിച്ചത്. ബാങ്കിലെ എക്കൌണ്ട് ഹോള്‍ഡേഴ്സ് അറിയാതെ അവരുടെ എക്കൌണ്ട് വഴി കോടികളുടെ തിരിമറി നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനു പുറമെയാണ് ചന്ദ്രിക ദിനപത്രത്തിന്റെ എക്കൌണ്ട് വഴി നടന്ന കള്ളപ്പണ ഇടപാട്. ഇതില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും അന്വേഷണം നേരിടുകയാണ്.
കെ ടി ജലീല്‍ എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഒരു സ്വകാര്യ വാർത്താ ചാനൽ, ഞാൻ സ്വയം സന്നദ്ധനായി ചെന്ന് ED ക്ക് മൊഴി കൊടുത്തതാണെന്ന് സംപ്രേക്ഷണം ചെയ്തതായി കണ്ടു. അത് ED പറഞ്ഞതാകാൻ ഒരിക്കലും തരമില്ല. ED എനിക്കയച്ച സമൻസ് ഇതോടൊപ്പം ഇമേജായി ചേർക്കുന്നു. 'ചന്ദ്രിക' പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ എക്കൗണ്ടിൽ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിൻ്റെ മകൻ ആഷിഖിൻ്റെ പേരിലും വാങ്ങിയ സ്ഥലത്തിൻ്റെ രേഖകളും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിൻ്റെ പേരിൽ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉൾപ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാൻ മൊഴിയെടുപ്പിനൊടുവിൽ ED നിർദ്ദേശിച്ചിട്ടുണ്ട്. എൻ്റെ സൗകര്യപ്രകാരം 9.9.2021 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അവ നൽകാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിൻ്റെ തിരക്കിലാണിപ്പോൾ .??
AR നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിൻ്റെ കാര്യം ED യോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ടിൻ്റെ കോപ്പി ഇന്നലെയാണ് കയ്യിൽ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങൾ അപ്പോൾ പറയാം.
മച്ചാനേ, AR നഗർ പൂരം വരാനിരിക്കുന്നതേയുള്ളൂ.??
ആരെയെങ്കിലും വെളുപ്പിച്ചെടുക്കാമെന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകളുടെ ഏറണാങ്കുളം ലേഖകൻമാർ ആരിൽനിന്നെങ്കിലും വല്ലതും അച്ചാരം പറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുക്കലാകും നല്ലത്. അല്ലെങ്കിൽ മുട്ടിൽ മരംമുറി കേസ് പോലെയാകും