ലക്നനൗ: യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച യുപി മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, സര്‍ക്കാരിനെയും വിമര്‍ശിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ ആകാശ് കുമാര്‍ സക്‌സേന നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലാണ് ആകാശ് സക്സേന പരാതി നല്‍കിയത്. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്‍റെ വീട് സന്ദർശിച്ച് ശേഷം ഖുറേഷി, യോഗി സർക്കാരിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തി. അതോടൊപ്പം, സര്‍ക്കാരിനെ രക്തം കുടിക്കുന്ന പിശാചുമായി താരതമ്യം ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചു. ഇത്തരം പ്രസ്താവകള്‍ രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുമെന്നും, അത് സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുമെന്നുമാണ് സക്‌സേന പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഖുറേഷിക്കെതിരെ സെക്ഷൻ 153 എ രണ്ട് മത വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കൽ, 124 എ രാജ്യദ്രോഹം, 505 (1) (ബി) ജനങ്ങളില്‍ ഭയം ജനിപ്പിക്കാനുള്ള ശ്രമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസീസ് ഖുറേഷി 2014 മുതൽ 2015 വരെ മിസോറമിന്‍റെ ഗവര്‍ണറായിരുന്നു. വളരെ ചുരുങ്ങിയ കാലയളവില്‍ ഉത്തര്‍പ്രദേശിന്‍റെയും ഗവര്‍ണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയാണ് അസീസ് ഖുറേഷി.