തിരുവനന്തപുരം: അടുത്തമാസം (ഒക്ടോബർ) നാലു മുതൽ കോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടെക്‌നിക്കൽ, പോളിടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവർഷ വിദ്യാർഥികളെയും, അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. എല്ലാവരും ഒരു ഡോസ് വാക്‌സിൻ എടുത്തിരിക്കണം. ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം.
റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിനു മുകളിലുള്ളവർക്കുള്ള പരിശീലനസ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ ഒരു ഡോസ് വാക്‌സിനേഷൻ എങ്കിലും പൂർത്തിയാക്കിയ അധ്യാപകരെയും വിദ്യാർഥികളേയും ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് അധ്യയനം വളരെ പ്രധാനമാണ്. അതിനാൽ സ്‌കൂൾ അധ്യാപകരും ഈയാഴ്ച തന്നെ വാക്‌സിനേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. വാക്‌സിനേഷനിൽ സ്‌കൂളധ്യാപകർക്ക് മുൻഗണന നൽകും. പത്തു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.