കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ എംബസി. അഫ്ഗാനിലെ ഭൂരിപക്ഷ ജനങ്ങളുടെ താത്പര്യം മാനിക്കാതെയാണ് താലിബാന്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതെന്നും ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാനിൽ ഇടക്കാല സർക്കാരാണ് ഇപ്പോള്‍ താലിബാൻ രൂപീകരിച്ചിരിക്കുന്നത്. താലിബാൻ സർക്കാരിൽ അതൃപ്തിയുണ്ടെങ്കിലും തൽക്കാലം തള്ളിപ്പറയില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് താലിബാന്‍ അറിയിച്ചു. പ്രതിരോധ സേനയുടെ ശക്തമായ ചെറുത്ത് നില്‍പ്പിനൊടുവില്‍ പഞ്ചഷീര്‍ താഴ്വര കൂടി കീഴടക്കിയതിന് ശേഷമാണ് താലിബാന്‍റെ പ്രതികരണം. അതോടൊപ്പം, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് പാകിസ്ഥാനും, ചൈനക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ക്കുപ്പുറമേ റഷ്യ, തുര്‍ക്കി, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളെയും അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് താലിബാന്‍ ക്ഷണിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ കഴിഞ്ഞ ദിവസം, പാഞ്ച്ഷീറിലെ പ്രതിരോധ സേനയെ തകര്‍ക്കാന്‍ താലിബാനെ സഹായിച്ച പാകിസ്ഥാനെതിരെ അഫ്ഗാനിലെ സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ താലിബാന്‍ സേന ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കാബൂളിലെ പാക് എംബസിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്.