തിരുവനന്തപുരം: എ ആര്‍ നഗര്‍ ബാങ്കിലെ പി കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് താന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തുവെന്നും എ ആര്‍ നഗര്‍ പൂരം ഉടനുണ്ടാകുമെന്നും മുന്‍മന്ത്രി കെ ടി ജലീല്‍. ''ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ, എ ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകാതെ കാരത്തോട്ട് തുടങ്ങും. തീയണയ്ക്കാന്‍ തിരൂരങ്ങാടിയിലെ ഫയര്‍ എഞ്ചിന്‍ മതിയാകാതെ വരും"- പി എം എ സലാമിനെ പരാമര്‍ശിച്ച് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലായിരുന്നു പിണറായി - ജലീല്‍ കൂടിക്കാഴ്ച. മുഖ്യമന്ത്രിയോട് വിശദമായിത്തന്നെ കാര്യങ്ങള്‍ സംസാരിച്ചുവെന്നും കുഞ്ഞാലിക്കുട്ടിയുടെ ഹവാലാ കള്ളപ്പണ ഇടപാട് പുറത്ത്കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്നും ജലീല്‍ തന്നെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. "ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന വരികൾ എത്ര പ്രസക്തം!
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.
AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!!??? മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ടാണ് ഇമേജായി കൊടുത്തിരിക്കുന്നത്.