തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു പരമാവധി വീട്ടുപടിക്കലെത്തിച്ചു നൽകുക എന്നതാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സാക്ഷരതയിലെ മുന്നേറ്റവും വളർച്ചയും, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണൻസ് സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കിയതായും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ വകുപ്പുകളിലെ പല സേവനങ്ങളും ഓൺലൈനിലേക്കു മാറ്റിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ മികച്ച രീതിയിൽ ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനങ്ങൾ പര്യാപ്തമാണ്. അപേക്ഷകളുടെ കൃത്യമായ സ്റ്റാറ്റസ്, ഉദ്യോഗസ്ഥ നടപടികളുടെ പരിശോധന തുടങ്ങിയവയെല്ലാം മനസിലാക്കാൻ ഇതുവഴി കഴിയുന്നുണ്ട്. ജനോപകാരപ്രദമായ സിവിൽ സർവീസ് യാഥാർഥ്യമാക്കുന്നതിന് ഇ-സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭൂനികുതി ഒടുക്കുന്നതിനു റവന്യൂ വകുപ്പ് തയാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ, 1666 വില്ലേജ് ഓഫിസുകളുടേയും വെബ്സൈറ്റ്, നവീകരിച്ച ഇ-പെയ്മെന്റ് പോർട്ടൽ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയാണു മുഖ്യമന്ത്രി നാടിനു സമർപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനാക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കൽ, പൊതുജന പരാതി പരിഹാര സംവിധാനം, ദുരന്തബാധിതർക്കുള്ള അടിയന്തര സഹായ വിതരണം, പ്രകൃതി ദുരന്ത സാധ്യതാ മേഖലകളുടെ മാപ്പിങ് എന്നിവയെല്ലാമടങ്ങുന്ന സമഗ്ര റവന്യൂ പോർട്ടലിനാണ് കഴിഞ്ഞ സർക്കാർ തുടക്കംകുറിച്ചത്.
പൊതുജനങ്ങൾക്കു വിവിധ നികുതികൾ തടസമില്ലാതെ ഒടുക്കാൻ കഴിയുംവിധമാണു റവന്യൂ ഇ-പോർട്ടൽ സജ്ജീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.