മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ വെറുതെ ഇരുന്ന് ശമ്പളം വാങ്ങേണ്ടെന്ന് മുഖ്യമന്ത്രി. കേസിൽ ശ്രീറാമിന് സർക്കാർ ഒരു സംരക്ഷണം നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. തിരുവനന്തപുരത്ത് മാധ്യമ മേധാവികളുമായി നടത്തിയ ചർച്ചയിൽ ശ്രീറാമിനെ തിരിച്ചെടുത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശ്രീറാം സസ്പെൻഷനിൽ ആണെങ്കിലും ശമ്പളം നൽകണം, ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ എന്നായിരുന്നു മുഖ്യന്ത്രിയുടെ മറുപടി.
കൊലപാതക കേസിൽ പ്രതിയായതിനെ തുടർന്ന് സസ്പെൻഷനിൽ ആയിരുന്ന ശ്രീറാമിനെ കഴിഞ്ഞ ദിവസമാണ് സർവ്വീസിൽ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണ് നിയമിക്കുന്നത്. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണ് ശുപാർശ ചെയ്തത്. ശ്രീറാം കുറ്റം ചെയ്തതിന് തെളിവില്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതി റിപ്പോർട്ട് നൽകിയിരുന്നു. സർക്കാർ നടപടിയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു.
തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യന്ത്രി വ്യക്തമാക്കിയിരുന്നു. കേസ് കേസിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.