LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലാ ബിഷപ്പിന്‍റെ പ്രസ്താവന അതിരുകടന്നത് - വിഡി സതീശന്‍

കോട്ടയം: പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവന അതിരുകടന്നു പോയി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ആത്മീയ നേതാക്കള്‍ ഒഴിവാക്കണം. മത മേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് സതീശന്‍റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലും ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ വിഭാഗിയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലന്നാണ് ഷാഫി പറമ്പില്‍ ഫേസ് ബുക്കില്‍ കുറിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്‌ 

കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതോമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. അത് അക്ഷന്തവ്യമായ തെറ്റാണ് താനും. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണവിവേചനത്തിന് തുല്യമാണ്. 

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടര്‍ത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കത്തോലിക്ക സഭയിലെ പെണ്‍കുട്ടികളേയും, ആണ്‍കുട്ടികളേയും ലൗവ്‌- നര്‍ക്കോട്ടിക്ക് ജിഹാദികള്‍ ലക്ഷ്യം വെക്കുന്നവെന്ന് പാല രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആയുധം നല്‍കി യുദ്ധം ചെയ്യാന്‍ പറ്റാത്തയിടങ്ങളില്‍ മയക്കുമരുന്നുകള്‍ നല്‍കി യുവാക്കളെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. കേരളത്തില്‍ തീവ്രവാദികളുടെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പ്രസ്താവനയും ബിഷപ്പ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. കത്തോലിക്കാ പെണ്‍കുട്ടികളെ മതം മാറ്റുന്നതിനായി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സഭാ നേരത്തെ ആരോപിച്ചിരുന്നു. ലവ് ജിഹാദില്ലായെന്ന് വാദിക്കുന്നവര്‍ക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടെന്നും ബിഷപ്പ് ആരോപിച്ചിരുന്നു. കുറവിലങ്ങാട്‌ പള്ളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിവാദ പ്രസംഗം പുറത്തുവിട്ടിരിക്കുന്നത്.

Contact the author

Web Desk