പാലാ ബിഷപ്പിന്‍റെ ലൗവ് ,നര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശങ്ങള്‍ക്കെതിരെ മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ഉപയോഗിക്കരുതെന്ന് മാര്‍ കൂറിലോസ് പറഞ്ഞു. ഫേസ്ബുക്കിലാണ് പ്രതികരണം.
സുവിശേഷം വിദ്വേഷത്തിന്‍റെതല്ല, സ്നേഹത്തിന്‍റെതാണ്. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം - മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മാര്‍ കൂറിലോസ് അഭിനന്ദിച്ചു.
ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരെ സര്‍ക്കാരിന് ധാരണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശത്തെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രശംസിച്ചത്.
കത്തോലിക്ക സഭയിലെ പെണ്‍കുട്ടികളേയും, ആണ്‍കുട്ടികളേയും ലൗവ്- നര്‍ക്കോട്ടിക്ക് ജിഹാദികള്‍ ലക്ഷ്യം വെക്കുന്നുവെന്ന് പാല രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആയുധം നല്‍കി യുദ്ധം ചെയ്യാന്‍ പറ്റാത്തയിടങ്ങളില്‍ മയക്കുമരുന്നുകള്‍ നല്‍കി യുവാക്കളെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ബിഷപ്പ് ആരോപിച്ചത്.