സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതിൽ 6 പേർ കാസർകോഡ് ജില്ലക്കാരാണ്. 2 പേർ കോഴിക്കോട് ആണ് ഉള്ളത്. അസുഖം ബാധിച്ചവരിൽ എട്ട് പേർ ദുബായിൽ നിന്ന് എത്തിയവരാണ്. ഓരോ ആളുകൾ വീതം ഖത്തർ, യു കെ എന്നിവിടങ്ങളിൽ നിന്ന് എത്തിയതാണ്. ഒരു ആരോഗ്യ പ്രവർത്തകക്ക് രോഗം സ്ഥിരീകരിച്ചു. 3 പേർ സമ്പർക്കം വഴിയാണ് അസുഖ ബാധിതരായതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇവരുടെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഇതോടെ 105 ആയി. സംസ്ഥാനത്ത് 72,460 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 71994 പേർ വീടുകളിലും 467 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 4516 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. 3331 പേരുടെ ഫലം നെഗറ്റീവാണ്.164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ജനങ്ങൾ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല. നാളെ മുതൽ പൊലീസ് നടപടി കർശനമാക്കുമെന്ന് മുഖ്യന്ത്രി അറിയിച്ചു. അനാവശ്യ യാത്രകൾ കർശനമായി തടയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി നിരവധി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ എമർജൻസിക്ക് മാത്രമെ ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിൽ ഇറക്കാൻ അനുവദിക്കൂ. സ്വകാര്യ വാഹനങ്ങളിൽ ഒരാളെ മാത്രമെ അനുവദിക്കൂ. സ്വകാര്യ വാഹനങ്ങളിൽ യാത്രക്ക് ഇറങ്ങുന്നവർ പ്രത്യേക ഫോം പൂരിപ്പിച്ച് കൈയ്യിൽ സൂക്ഷിക്കുകയും ആവശ്യപ്പെട്ടാൽ അത് കാണിക്കുകയും ചെയ്യണം. കാസർകോഡ് ഐജിയുടെ നേതൃത്വത്തിലാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. കടകൾ വിനോദത്തിനും ആർഭാടത്തിനും തുറക്കരുത്. സാഹചര്യം മുതലെടുക്കാൻ ആരും ശ്രമിക്കരുത്. വിലകൂട്ടാമെന്ന് ആരും കരുതരുത്. പൂഴ്ത്തിവെപ്പും അനുവിദിക്കില്ല. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.