ഇന്ത്യയിൽ 21 ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ. ഇന്ന് അർധരാത്രി മുതലാണ് ലോക് ഡൗൺ പ്രാബല്യത്തിൽ വരിക. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. പത്തൊമ്പതാം തീയതിയിലെ ജനതാ കർഫ്യൂ വൻവിജയമായിരുന്നു ഇതിന് പിന്നിലെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നെന്നും പറഞ്ഞാണ് പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്. കൊവിഡ്-19 നെ നേരിടാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്നും അടുത്ത 21 ദിവസം പുറത്ത് ഇറങ്ങുന്നതിനെ കുറിച്ച് മറക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അകലം പാലിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല. രാജ്യത്തെ ഓരോ പൗരന്റെയും ജീവൻ രക്ഷിക്കാനുളള നടപടിയാണ് ഇത്. രാജ്യത്ത് ഓരോരുത്തരും എവിടെയാണോ അവിടെത്തന്നെ തുടരണം. 21 ദിവസത്തേക്ക് സമ്പൂർണ കർഫ്യൂ ആയിരിക്കും. അടുത്ത 21 ദിവസം പുറത്ത് ഇറങ്ങുന്നതിനെ കുറിച്ച് മറക്കണം. വികസത രാജ്യങ്ങൾ പോലും മഹാമാരിക്ക് മുന്നിൽ തകർന്നു. എല്ലാവരും വീടുകളിൽ തന്നെ തുടരണം. ഓരോ പൗരന്റെയും ജീവൻ രക്ഷിക്കാനാണ് നടപടി. അടുത്ത 21 ദിവസം രാജ്യത്തിന് നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.