LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എം ജി എസ് പുതുയുഗത്തിൻ്റെ ഉദ്ഘാടകൻ - പ്രൊഫ. എം ആർ രാഘവ വാരിയർ

കോഴിക്കോട്: ലിഖിതരേഖകളും മറ്റു പുരാവസ്തുക്കളും  അടങ്ങുന്ന  മൗലികപ്രമാണങ്ങളെ  ചരിത്ര രചനയ്ക്ക് ആധാരമായി സ്വീകരിച്ച എം.ജി.എസ് നാരായണൻ വൈജ്ഞാനിക രംഗത്ത് പുതിയ യുഗത്തിന്റെ പ്രഭാത രശ്മികൾ പരത്തിയ പണ്ഡിതനാണെന്ന് എം.ആർ.രാഘവ വാര്യർ. ബുക്ക് ആർട്ട് കോഴിക്കോട് ലൈഫ് വെബിനാർ ആയി സംഘടിപ്പിച്ച " എം.ജി.എസ് നവതി' യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗലിക പ്രമാണങ്ങളിലുള്ള ശ്രദ്ധ പോലെത്തന്നെ പുതിയ കാഴ്ചകളും കണ്ടെത്തലുകളും വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം കാണിച്ചു. കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രമായി കരുത്തപ്പെട്ട കാലത്ത് വ്യത്യസ്തവും ആസൂത്രിതവുമായ രീതിശാസ്ത്രം അദ്ദേഹം രൂപപ്പെടുത്തി. കൃത്യമായ ചരിത്ര പദ്ധതിയനുസരിച്ച് കേരള ചരിത്രമെഴുതാനുള്ള ആർജ്ജവം കാണിച്ച  എം.ജി.എസ് ചരിത്ര വിജ്ഞാനീയത്തിൽ വഴിത്തിരിവുണ്ടാക്കിയെന്ന് കേശവൻ വെളുത്താട്ട് അഭിപ്രായപ്പെട്ടു. പ്രമാണങ്ങൾ അനുവദിക്കാത്ത ഒരു പ്രസ്താവന പോലും അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ടാവില്ല. 

സ്വന്തം വഴി തെളിച്ച് നടക്കേണ്ടതാവശ്യമാണെന്ന്   ചരിത്ര ഗവേഷണത്തിൽ ബോധ്യപ്പെടുത്തിയത് എം.ജി.എസ്സാണെന്ന് രാജൻ ഗുരുക്കൾ പറഞ്ഞു. വഴിയില്ലാത്തിടത്ത് മുന്നോട്ടു പോവാൻ ധൈര്യം കാണിച്ചയാളാണ് അദ്ദേഹം. ഇതുവരെയുള്ള പഠന ഫലങ്ങൾ അവർത്തിക്കുകയല്ല , അവയെ എതിരിടുകയാണ് ഗവേഷകർ ചെയ്യേണ്ടത്. പ്രത്യക്ഷത്തെ വിവരിക്കുന്നതിന് പകരം പുനർ വ്യാഖ്യാനിക്കുകയും സൈദ്ധാന്തിക സങ്കല്പനങ്ങളുടെ സഹായത്തോടെ പരോക്ഷമായവയെ വെളിപ്പെടുത്തുകയുമാണ്  ചരിത്ര ഗവേഷണം ചെയ്യേണ്ടത്. ഇക്കാര്യം ചെയ്തു പഠിക്കാൻ തനിക്ക്  സാധിച്ചത് എം.ജി.എസ്സിനെ കണ്ടു മുട്ടിയത് കൊണ്ട് മാത്രമാണെന്നും രാജൻ ഗുരുക്കൾ പറഞ്ഞു.  മനുഷ്യചര്യകളുടെ സാമഗ്ര്യമാണ് ചരിത്രം എന്നു കരുതിയ എം.ജി.എസ്സിന് ഗണിതവും ഭാഷാശാസ്ത്രവും സാഹിത്യവുമടക്കം ഒന്നും അന്യമായിരുന്നില്ലെന്ന് ടി. ബി വേണുഗോപാലപ്പണിക്കർ  പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചരിത്രത്തിൽ അവസാന വാക്കില്ലെന്നും പുതിയ തലമുറകൾ സത്യസന്ധമായി പഠിക്കുകയാണ് വേണ്ടതെന്നും എം.ജി.എസ് . നാരായണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. നല്ലതായാലും ചീത്തയായാലും. അതേ പടി രേഖപ്പെടുത്തണമെന്നും വളച്ചൊടിച്ചാൽ അത് ചരിത്രമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെ.പി. അമ്മുക്കുട്ടി, ദിനേശൻ വടക്കിനിയിൽ , സി.ജെ.ജോർജ്ജ് , മഹേഷ് മംഗലാട്ട് തുടങ്ങിയവർ സംസാരിച്ചു.  ത്രിദിന വെബിനാർ പരമ്പരയുടെ രണ്ടാം ദിവസമായ ഇന്ന്  " Historian's Craft and Kerala's Pasts'  എന്ന വിഷയത്തിൽ ദിലീപ് മേനോൻ , സനൽ മോഹൻ , മനു വി ദേവദേവൻ , എം.ടി.അൻസാരി എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ച നടക്കും.

Contact the author

Web Desk