തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്‌പ്രസില്‍ സ്‌ത്രീകളെ മയക്കികിടത്തി സ്വർണവും, മൊബൈൽ ഫോണുകളും മോഷ്‌ടിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. അസ്‌ഗർ ബാദ്‌ഷയെന്നയാളുടെ ചിത്രമാണ് റയില്‍വേ പൊലിസ് പുറത്ത് വിട്ടിരിക്കുന്നത്. നിരവധി തവണ മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ ട്രെയിനിലുണ്ടായിരുന്നതായി മോഷണത്തിനിരയായവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്‌ഗർ ബാദ്‌ഷയുടെ ചിത്രം പുറത്ത് വിട്ടത്.
ഇന്ന് രാവിലെ നിസാമുദ്ദീനില്‍ നിന്ന് നിന്ന് തിരുവനന്തപുരത്തേക്കുള്ള എക്‌സ്‌പ്രസ് ട്രെയിലായിരുന്നു സംഭവം. ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് രണ്ട് കോച്ചുകളിലായി മൂന്ന് സ്‌ത്രീകളെ ബോധരഹിതരായി കണ്ടെത്തിയത്. ഇതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണം നടത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് വരുന്നത്.
ഡല്‍ഹിയില്‍ നിന്ന് കായംകുളത്തേക്ക് യാത്രചെയ്‌ത തിരുവല്ല സ്വദേശി രാജലക്ഷ്‌മി, മകള്‍ ഐശ്വര്യ, ഡല്‍ഹിയില്‍ നിന്ന് ആലുവയിലേക്ക് യാത്രചെയ്‌ത എറണാകുളം സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചക്കിരയായത്. രാജലക്ഷ്‌മിയുടെയും മകളുടെയും ബാഗിൽ നിന്നു പത്ത് പവൻ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് നഷ്‌ടമായത്. മറ്റൊരു കോച്ചിലായിരുന്ന കൗസല്യയുടെ സ്വര്‍ണക്കമ്മലുമാണ് മോഷണം പോയത്.