തിരുവനന്തപുരം: സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥ മുതലെടുത്ത് പ്രൊഫഷണല്‍ കോളേജുകളിലടക്കം വിദ്യാര്‍ത്ഥിനികളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് സിപിഎം രേഖ. പാര്‍ട്ടി സമ്മേളനങ്ങളോടനുബന്ധിച്ച് ഈ മാസം 10 ന് സംസ്ഥാന സമിതിയിറക്കിയ നോട്ടിലാണ് ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും നടക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയ ഇടപെടലുകളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളെ മുസ്ലീം വിഭാഗത്തിനെതിരാക്കാനുള്ള വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് പറയുന്ന രേഖ, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ ശ്രമങ്ങളെ അക്കമിട്ട് നിരത്തിക്കൊണ്ടാണ് സിപിഎം സമ്മേളന കാലയളവില്‍ അണികളെ ജാഗ്രതപ്പെടുത്തുന്നത്. നാർക്കോട്ടിക് ജിഹാദ് ചർച്ച കത്തിനില്‍ക്കുന്നതിനിടെ ക്യാംപുസുകളിൽ യുവതികളെ കേന്ദ്രീകരിച്ച് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നു എന്ന ജാഗ്രതപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പാര്‍ട്ടീ സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ നേതാക്കൾക്കു നൽകിയ കുറിപ്പിലാണ് ഈ പരമാർശങ്ങൾ ഉള്ളത്. മതവിശ്വാസികൾ പൊതുവിൽ വർഗീയതയ്ക്കെതിരാണെന്ന യാഥാർഥ്യം മനസ്സിലാക്കി ഇടപെടണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വർഗീയ പ്രചരണത്തെ തടയാൻ അവിടെ ഇടപെടണം. ക്രൈസ്തവ വിഭാഗത്തിലെ വർഗീയ സ്വാധനത്തേയും ഗൗരവത്തോടെ കാണണം. താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്-കുറിപ്പില്‍ പറയുന്നു. വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇക്കാര്യത്തിൽ വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണം. ആക്രമണോത്സുകമായ പ്രവർത്തനത്തിലൂടെ എസ്ഡിപിഐ മുസ്ലീം സമുദായത്തിലെ ചെറുപ്പക്കാരെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനെതിരേയും ശക്തമായ നിലപാടെടുക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസ്ലീ സംഘടനകളിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലീം വർഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുന്നു. ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ട് എന്നും സിപിഎം കുറിപ്പ് ജാഗ്രതപ്പെടുത്തുന്നുണ്ട്. ബിഷപ്പിന്റെ പ്രസ്താവനക്ക് മുന്‍പ് പുറത്തിറക്കിയ കുറിപ്പ് നാര്‍ക്കോട്ടിക് ജിഹാദ് പശ്ചാത്തലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് വിശദീകരണം സിപിഎമ്മിന് അനിവാര്യമായിത്തീര്‍ന്നിരിക്കുയാണ്.