കടക്കെണിയിലായ എയർ ഇന്ത്യ വിമാന കമ്പനിയുടെ ഓഹരി വില്‍പ്പന അവസാന ഘട്ടത്തില്‍. വിൽപന സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലേക്കു കടന്നെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. മുഴുവന്‍ ഓഹരിയും സ്വന്തമാക്കാന്‍ ടാറ്റാസൺസും സ്‌പൈസ്‌ജെറ്റ് പ്രൊമോട്ടർ അജയ്‌സിങ്ങുമാണ് അന്തിമബിഡ് സമർപ്പിച്ചിരിക്കുന്നത്. ടെൻഡറുകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾ വൈകാതെ സ്വീകരിക്കും. ഈ വർഷം ഡിസംബറോടെ വിൽപന പൂർത്തിയാക്കുകയാണു ലക്ഷ്യം.
2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയർ ഇന്ത്യയുടെ പ്രവർത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സർക്കാർ വഹിക്കുന്ന നഷ്ടമെന്നു മുൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഈയിടെ പറഞ്ഞിരുന്നു. ബാധ്യതകൾ ഏറ്റെടുത്തശേഷമാണ് കേന്ദ്രം സമ്പൂർണ ഓഹരിയും വിറ്റഴിക്കുന്നത്.
ബാധ്യതകളുടെ സിംഹഭാഗവും ഏറ്റെടുത്തശേഷം ഓഹരി വിൽക്കുന്നത് എന്തിനെന്ന ചോദ്യം പ്രസക്തമാണ്. വിൽപ്പന അവസാനഘട്ടത്തിൽ എത്തിയതോടെ പതിനാറായിരത്തിൽ അധികം ജീവനക്കാരും കുടുംബങ്ങളും ആശങ്കയിലാണ്. മുംബൈ എയർ ഇന്ത്യാ കോളനികളിലെ ജീവനക്കാർക്ക് ആറ് മാസത്തിനകം സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ ഒഴിയണമെന്ന നിർദേശം നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താൽ, 68 വർഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയർ ഇന്ത്യ വീണ്ടുമെത്തും. 1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തൽക്കാലം വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു.