ഡല്‍ഹി: കൊവിഡ് വ്യപനത്തിന്‍റെ സാഹചര്യത്തില്‍ അടച്ചുപൂട്ടിയ സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാരിനെയും, സംസ്ഥാനസര്‍ക്കാരിനെയും നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും, കുട്ടികളായതിനാല്‍ ഉചിതമായ തീരുമാനം സര്‍ക്കാരുകള്‍ എടുക്കണമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
ദില്ലിയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് സ്കൂള്‍ തുറക്കണമെന്നാവിശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ച കോടതി, കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും വിദ്യാര്‍ഥിയോട് ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.