ഗുവാഹത്തി: അസമില്‍ ധോൽപൂരിലെ ഒരു ഗ്രാമത്തിലെ 800 കുടുംബങ്ങളെയാണ് അധികൃതര്‍ കുടിയിറക്കിയത്. ഇതിനെതിരെ പ്രതിഷേധിച്ച ഗ്രാമീണരെ തല്ലിച്ചതച്ച പൊലിസ് നടത്തിയ വെടിവെപ്പില്‍ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മുന്നില്‍പെട്ടവരെയെല്ലാം തള്ളിച്ചതച്ച പൊലീസ് പ്രകോപനമില്ലാതെയാണ് വെടിവെപ്പ് നടത്തിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ പൊലീസിനോപ്പമുള്ള ഫോട്ടോഗ്രഫര്‍ ചവിട്ടുന്ന ഫോട്ടോയും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം വിജയകരമായി കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തീകരിച്ച പൊലീസിനെ ആസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മ അഭിനന്ദിച്ചു. രണ്ട് പേരുടെ മരണത്തിനു ശേഷവും പൊലീസ് ധോൽപൂർ മേഖലയിൽ കുടിയൊഴിപ്പിക്കല്‍ തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ധോൽപൂരിലെ ധമങ്ങ് ജില്ലയിലെ ഗ്രാമത്തില്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീം വിഭാഗത്തില്‍ പെട്ടവരെയാണ് കുടിയൊഴിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ സാഹചര്യവും മഴയും പരിഗണിക്കാതെ നടത്തിയ ക്രൂരമായ സര്‍ക്കാര്‍ ഇടപെടലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ മാസത്തിനുശേഷം ഇത് രണ്ടാം തവണയാണ് ഗ്രാമവാസികളെ കുടിയിറക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടത് മുസ്ലീം വിഭാഗത്തില്‍പെട്ട ദരിദ്ര കുടുംബങ്ങളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പൊലീസ് വെടിപ്പിനെ ന്യായികരിച്ച് രംഗത്തെത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ, പൊലിസുകാര്‍ അവരുടെ ജോലിയാണ് ചെയ്തതെന്ന് പറഞ്ഞു. കുടുംബങ്ങളെ ഒഴിപ്പിച്ച ജില്ലാ ഭരണകൂടം 3 പള്ളികളും തകര്‍ത്തിട്ടുണ്ട്. അനധികൃത നിര്‍മ്മാണമെന്നാരോപിച്ചാണ് അധികൃതര്‍ പള്ളികള്‍ പൊളിച്ചത്. സംഘര്‍ഷത്തില്‍ 9 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ധറാങ് ജില്ലാ പൊലീസ് സൂപ്രണ്ട് സുശാന്ത ബിസ്വ സര്‍മ പറഞ്ഞു. പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.