മലപ്പുറം: മുസ്ലീം ലീഗ് ഭരിക്കുന്ന മലപ്പുറത്തെ അറുപത് പഞ്ചായത്തുകളില്‍ ഇനിമുതല്‍ സര്‍ വിളിയില്ല. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് മേലുദ്യോഗസ്ഥരെ സര്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാനുളള തീരുമാനം. മുസ്ലീം ലീഗ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചായത്ത് ഭാരവാഹികള്‍ യജമാനന്മാരും പൊതുജനം അവരുടെ ദാസന്മാരും എന്ന സങ്കല്‍പ്പത്തിലാണ് അപേക്ഷകളിലും അഭിസംബോധനകളിലും സര്‍ എന്ന വാക്ക് വരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങി വച്ച കീഴ് വഴക്കങ്ങള്‍ നാം ഇന്നും തുടര്‍ന്നുവരികയാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍ എന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് മുസ്ലീം ലീഗ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് സര്‍ വിളി ഒഴിവാക്കാനുളള തീരുമാനമായത്. ഇനി ഓരോ ഭരണസമിതികളും ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യും. കേരളത്തില്‍ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്റുമാരെല്ലാം ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തേ പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്തും ഇത്തരം തീരുമാനമെടുത്തിരുന്നു. ഇനിമുതല്‍ മാത്തൂര്‍ പഞ്ചായത്തില്‍ എന്തെങ്കിലും സേവനങ്ങള്‍ ലഭിക്കാനായി അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്ന എന്ന പദങ്ങള്‍ ഉപയോഗിക്കരുത് പകരം അവകാശപ്പെടുന്നു എന്നോ താല്‍പ്പര്യപ്പെടുന്നു എന്നോ എഴുതാം. സര്‍ എന്നും മാഡമെന്നും വിളിക്കാത്തതിന്റെ പേരില്‍ സേവനങ്ങള്‍ ലഭിക്കാതിരുന്നാല്‍ പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിനോടോ സെക്രട്ടറിയോടോ പരാതിപ്പെടാമെന്നും മാത്തൂർ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.