അസമില്‍ നടന്നത് മാനവചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത നിന്ദ്യവും നീചവുമായ അതിക്രമവും ക്രൂരതാണ്ഡവവുമാണെന്ന് മുസ്ലിം ലീഗ് നേതാവും വാഗ്മിയുമായ ഡോ. എം പി. അബ്ദുസ്സമദ് സമദാനി എംപി. കാട്ടിലെ ഹിംസ്ര ജന്തുക്കൾ പോലും പെരുമാറാത്ത വിധമാണ് ഭരണകൂടം നിസ്സഹായരായ മനുഷ്യരോട് പെരുമാറിയതെന്ന് അദ്ദേഹം പറയുന്നു.
അസമിലെ ദാരംഗില്‍ കുടിയേറ്റമൊഴിപ്പിക്കലിനിടെ പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാരിലൊരാളെ പോലീസ് വെടിവെച്ചിടുന്നതും വീണു കിടക്കുന്ന ആളുടെ ശരീരത്തില്‍ ഫോട്ടോഗ്രാഫറായ ഇയാള്‍ ചവിട്ടുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അബ്ദുസ്സമദ് സമദാനിയുടെ കുറിപ്പ്:
അസമിലെ ധോൽപൂരിൽ നടന്നത് കേവലമൊരു കുടിയൊഴിപ്പിക്കലോ അധികാരത്തിൻ്റെ മത്ത് പിടിച്ചവർ നടത്തിയ നരവേട്ടയോ മാത്രമല്ല, മാനവചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത നിന്ദ്യവും നീചവുമായ അതിക്രമവും ക്രൂരതാണ്ഡവവുമാണ്. പിറന്ന നാട്ടിൽ നിന്ന് അന്യായമായി കുടിയൊഴിപ്പിക്കുക, അതിന് വിധേയമാക്കപ്പെട്ട നിസ്സഹായരായ മനുഷ്യരെ വെടിവെച്ചു കൊല്ലുക, എന്നിട്ടും പോരാഞ്ഞ് കൊന്നുകളഞ്ഞ പാവം മനുഷ്യൻ്റെ മൃതദേഹത്തിനു മേൽ ആനന്ദനൃത്തമാടുക! കാട്ടിലെ ഹിംസ്ര ജന്തുക്കൾ പോലും ഇവ്വിധം പെരുമാറുകയില്ല.
നാഗരികതയും പ്രബുദ്ധതയും ഇത്രയേറെ പുരോഗമിച്ചുവെന്നു പറയപ്പെടുന്ന ഒരു കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ? കൊല്ലപ്പെട്ടുകിടക്കുന്ന ഒരു മനുഷ്യസഹോദരൻ്റെ ദേഹത്തിനുമേൽ ഭീകരനൃത്തം ചവിട്ടുന്ന മനുഷ്യപ്പേക്കോലം ജില്ലാ ഭരണകൂടത്തിൻ്റെ ഫോട്ടോഗ്രാഫറാണു പോലും! ഏതായാലും ഫോട്ടോകൾ പലതും പകർത്തിയിരിക്കാവുന്ന ഇയാളുടെ ഈ നൃത്തരംഗത്തിൻ്റെ ചിത്രം മനുഷ്യത്വമുള്ളവർക്ക് കണ്ടുനിൽക്കാവതല്ല. ക്രമസമാധനപാലകർ നോക്കിനിൽക്കെയാണ് നൃത്തരംഗം അരങ്ങേറുകയുണ്ടായത്. മൃതദേഹത്തോടു പോലും ആദരവില്ലാത്തവരുടെ ഇത്തരം കടുത്ത മനുഷ്യ നിന്ദ ഗൗരവതരമായ ശിക്ഷ അർഹിക്കുന്നു.
രാജ്യത്തിനാകെ കളങ്കം വരുത്തുന്ന ക്രൂരമായ ഈ തേരോട്ടം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും അതിക്രമങ്ങൾക്കുത്തരവാദികളായവരെ ഒട്ടും വൈകാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണം. ഇത്തരം കൊടുംപാതകങ്ങൾ മുഴുവൻ മനുഷ്യരാശിക്കെതിരായ കയ്യേറ്റങ്ങളാണ്.