ലോക കണ്ടാമൃഗ ദിനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച. അന്ന് അസമില്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടാമൃഗകൊമ്പുകളുടെ ശേഖരമാണ് അഗ്നിക്കിരയാക്കിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടാമൃഗങ്ങളുള്ള അസമില്‍ മൃഗവേട്ടയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണം ലക്ഷ്യം വച്ചുകൊണ്ടാണ് അസാധാരണമായ നടപടിയിലേക്ക് ഭരണകൂടം കടന്നത്. മൃഗവേട്ട അവസാനിപ്പിക്കാനായി 2,479 കണ്ടാമൃഗക്കൊമ്പുകള്‍ ആചാരപരമായി കത്തിച്ചുകളയുകയായിരുന്നു. പുരോഹിതന്മാരുടെ നേതൃത്വത്തില്‍ സംസ്‌കാരക്രിയകളെല്ലാം നടത്തിയ ശേഷമായിരുന്നു കൊമ്പുകള്‍ കൂട്ടിയിച്ചുകത്തിച്ചത്. ചടങ്ങില്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു.
കിഴക്കൻ ഇന്ത്യയിലെ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു ബുധനാഴ്ച നടന്നത്. 2005-06 ൽ പശ്ചിമ ബംഗാളിലെ ചിലപ്പത വനമേഖലയിൽ കാണ്ടാമൃഗം കൊമ്പുകളുടെയും ആനക്കൊമ്പുകളുടെയും വന്‍ ശേഖരം കത്തിച്ചിരുന്നു. പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ അര്‍ബുദം മുതല്‍ ആലസ്യത്തിന് വരെയും, ലൈംഗിക ശേഷിയും ആസക്തിയുമുണ്ടാക്കാനുള്ള ഔഷധങ്ങള്‍ ഉള്‍പ്പടെ വിവിധ രോഗങ്ങള്‍ ഭേദമാക്കാനും കാണ്ടാമൃഗ കൊമ്പ് ഉപയോഗപ്പെടുത്തുന്നു. വിയറ്റ്‌നാമില്‍, കാണ്ടാമൃഗ കൊമ്പ് കൈവശം വയ്ക്കുന്നത് അന്തസ്സുയര്‍ത്തുന്ന ചിഹ്നമായി കണക്കാക്കപ്പെടുന്നു. ഈ രാജ്യങ്ങളിലെ ആവശ്യം കാരണം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടാമൃഗങ്ങള്‍ കാണപ്പെടുന്ന അസമില്‍ കണ്ടാമൃഗവേട്ട വന്‍തോതില്‍ നടക്കുന്നുണ്ട്.
ഗുവാഹത്തിയിൽ നിന്ന് 240 കിലോമീറ്റർ കിഴക്കായി ബോകാഖട്ടിലെ ഒരു സ്റ്റേഡിയത്തിൽ ആറു വലിയ ചിതയൊരുക്കിയാണ് കൊമ്പുകള്‍ കത്തിച്ചത്. 1979 മുതൽ സംസ്ഥാനത്തെ 12 ജില്ലാ ട്രഷറികളിൽ സൂക്ഷിച്ചിട്ടുള്ള 2,623 കൊമ്പുകളിൽ 2,479 കൊമ്പുകളാണ് അഗ്നിക്കിരയാക്കിയത്. 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 39 (3) (സി) അനുസരിച്ചുള്ള ഒരു പ്രക്രിയയാണ് കൊമ്പുകള്‍ നശിപ്പിക്കുക എന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ടാമൃഗങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് നാല് സ്പീഷിസുകള്‍ മാത്രമാണ്. കറുത്ത കാണ്ടാമൃഗം, വെള്ള കാണ്ടാമൃഗം, ഇന്ത്യന്‍, സുമാത്രന്‍ എന്നിവയാണ് ആ സ്പീഷീസുകള്‍. ഇന്ത്യന്‍ കണ്ടാമൃഗ സ്പീഷീസില്‍ ജാവന്‍ കാണ്ടാമൃഗവും ഉള്‍പ്പെടും. ആഫ്രിക്കയില്‍ കാണപ്പെടുന്ന കാണ്ടാമൃഗങ്ങള്‍ക്കും സുമാത്രന്‍ കാണ്ടമൃഗങ്ങള്‍ക്കും രണ്ട് കൊമ്പുകളുണ്ട്, എന്നാല്‍ ഇന്ത്യന്‍ കാണ്ടാമൃഗങ്ങള്‍ക്കും ജാവന്‍ കാണ്ടാമൃഗങ്ങള്‍ക്കും ഒറ്റ കൊമ്പേയുള്ളു. രോമങ്ങള്‍ കൂടിച്ചേര്‍ന്ന് ഉറച്ചുകട്ടിയായി രൂപംകൊള്ളുന്നതാണ് കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍.
അസമിലെ ചതുപ്പുള്ള പുല്‍ക്കാടുകളിലും നേപ്പാളിലെ തേരായ് പ്രദേശത്തുമാണ് ഇന്ത്യന്‍ കാണ്ടാമൃഗം (Rhinoceros Unicornis) ഇപ്പോള്‍ കാണപ്പെടുന്നത്. ഇന്ത്യയിലുള്ള 3200-ഓളം കാണ്ടാമൃഗങ്ങളില്‍ 2400-ഓളം എണ്ണം അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ ചിത്വന്‍ ദേശീയോദ്യാനത്തില്‍ നാനൂറോളം കാണ്ടാമൃഗങ്ങളുണ്ട്.