ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിംഗിന്റെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 28-നാണ് ഇരുവരും പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നേരത്തേ തന്നെ കനയ്യ കുമാറും ജിഗ്നേഷും രാഹുല്‍ ഗാന്ധിയുമായി പലതവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്നാല്‍ കനയ്യ കുമാര്‍ അന്ന് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല. കനയ്യ കുമാര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതോടെ കോണ്‍ഗ്രസിന് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
ജിഗ്നേഷ് മേവാനിയെ ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാക്കുമെന്നാണ് സൂചന. കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകള്‍ വന്നതിനുപിന്നാലെ വാര്‍ത്തകള്‍ അസംബന്ധമാണെന്നും രാഹുല്‍ ഗാന്ധിയുമായി കനയ്യ കുമാര്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ അസ്വഭാവികതയൊന്നുമില്ലെന്നും വ്യക്തമാക്കി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ രംഗത്തെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാര്‍ സി പി ഐ ടിക്കറ്റിൽ മത്സരിച്ചിരുന്നുവെങ്കിലും ബി ജെ പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെടുകയാണുണ്ടായത്. അതിനുശഷം അദ്ദേഹം പൊതുവേദികളിൽ കൂടുതൽ സജീവമായിരുന്നില്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അസ്വസ്ഥനായിരുന്ന കനയ്യ സി പി ഐ നേതൃത്വവുമായി അത്ര രസത്തിലായിരുന്നില്ല.