ചാനല്‍ ചര്‍ച്ചയില്‍ ഇടതു നിയമസഭാംഗങ്ങളെക്കുറിച്ച് നടത്തിയ മോശം പദപ്രയോഗങ്ങളില്‍ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍. നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ പദപ്രയോഗമാണ് വിനു തിരുത്താൻ തയ്യാറായത്.
'നിയമസാഭംഗങ്ങളെക്കുറിച്ചുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗുരുതുല്യനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍ പറഞ്ഞു. ചില ജനപ്രതിനിധികളും അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് നിയമസഭാംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും ചര്‍ച്ചയിലെ പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കുകയും ചെയ്യുന്നു' എന്നാണ് വിനു പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'നിയമസഭയിലെ തെമ്മാടികള്‍'എന്നായിരുന്നു സംഭവം നടന്ന ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് പ്രൈം ടൈം ചർച്ചയുടെ വിഷയം. ഉമ്മന്‍ ചാണ്ടി സർക്കാരിന്റെ കാലത്ത് ബാർകോഴ കേസിന്ർറെ പേരില്‍ നിയമസഭയില്‍ എല്‍ ഡിഎഫ് നടത്തിയ അഴിഞ്ഞാട്ടത്തെക്കുറിച്ചായിരുന്നു ചർച്ച ചെയ്തിരുന്നത്. രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കിയ ചർച്ചയില്‍ എം ആർ അഭിലാഷ്, ജോസഫ് സി മാത്യു, ശ്രീജിത് പണിക്കർ എന്നിവരായിരുന്നു പാനലിസ്റ്റുക. ചർച്ചക്കിടെ ശിവൻകുട്ടിയെ വഷളൻ എന്നും വിനു വി ജോൺ വിശേഷിപ്പിച്ചിരുന്നു. എന്നാൽ വിനുവിന്റെ പദപ്രയോഗങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി തന്നെ രംഗത്തെത്തിയിരുന്നു. ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ലെന്നാണ് ശിവന്‍കുട്ടി ഇന്ന് പറഞ്ഞത്.