കൊച്ചി: പുരാവസ്‌തു തട്ടിപ്പിന് ഇന്നലെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത മോന്‍സണ്‍ മാവുങ്കലിന്‍റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2019 ല്‍ ജൂണിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ച് ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകള്‍ പുറത്ത് വന്നു. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്.
പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
ചേര്‍ത്തല പൊലീസിന്റെ ബീറ്റ് ബോക്‌സുള്‍പ്പെടെ ആയിരുന്നു മോന്‍സന്റെ വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്നു. പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ ബോക്‌സിലെ ഷീറ്റില്‍ ഒപ്പിടണം. ഇതു സിഐയോ അല്ലെങ്കില്‍ സ്റ്റേഷന്‍ ഓഫിസറോ പരിശോധിക്കുന്ന തരത്തില്‍ സുപ്രധാന പോയിവന്റായാണ് മോന്‍സന്റെ വീട് രേഖപ്പെടുത്തിയത്. ഒരു പ്രദേശത്തെ സുരക്ഷ ദിവസവും വിലയിരുത്തുന്നതിനാണ് പോലീസ് ബീറ്റ് ബോക്‌സുകള്‍ വെക്കാറുള്ളത്. തട്ടിപ്പില്‍ മോണ്‍സണ്‍ പിടിയിലായതോടെഈ ബീറ്റ് ബോക്‌സുകള്‍ കഴിഞ്ഞ ദിവസം പൊലീസ് എടുത്തുമാറ്റി. ഡിജിപി ആയിരിക്കെ ലോക്‌നാഥ് ബെഹ്‌റ മോണ്‍സണിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് കൊച്ചിയിലെ വീട്ടില്‍ ബീറ്റ് ബോക്‌സ് സ്ഥാപിച്ചതെന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാര്‍ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊച്ചി കലൂരിലാണ് മോന്‍സന്‍റെ പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ മോൻസനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും 2020 ൽ തന്നെ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.