സംസ്ഥാനത്ത് 9 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം-3 പത്തനംതിട്ട-2, പാലക്കാട്-2 കോഴിക്കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള കണക്ക്. ഇവരിൽ 4 പേർ ദുബായിൽ നിന്നും ഒരാൾ യു കെയിൽ നിന്നും മറ്റൊരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മറ്റ് 3 പേർക്ക് സമ്പർക്കം മൂലമാണ് അസുഖം ബാധിച്ചത്. ഇവരിൽ ഒരാൾ ഫ്രാൻസിൽ നിന്ന് വന്നയാളെ വിമാനത്താവളത്തിൽ നിന്ന് നാട്ടിൽ എത്തിച്ച ഡ്രൈവറാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 118 ആയി. ഇവരിൽ 91 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 9 പേർ വിദേശികളാണ്. കൊറോണ ബാധിച്ചവരില്‍ 12 പേര്‍ രോഗമുക്തരായി.
സംസ്ഥാനത്ത് 76542 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 76010 പേര്‍ വീട്ടിലും 532 പേര്‍ ആശുപത്രിയിലുമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസർകോഡ് ജില്ലയിൽ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചില്ല.സമ്പർക്കത്തിലൂടെ രോഗം പകർന്ന കോട്ടയത്തെ ആരോഗ്യ പ്രവർത്തകയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യ വ്യാപനം എന്ന ഭീഷണിയിൽ നിന്ന് സംസ്ഥാനം ഇനിയും മുക്തമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഭീഷണി ഡെമോക്ലസിന്റെ വാൾ പോലെ സംസ്ഥാനത്തിന്റെ തലക്ക് മുകളിൽ ഉണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാറും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ഇതിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പഞ്ചായത്തുകൾ തോറും കമ്യൂണിറ്റി കിച്ചൻ ഒരുക്കും. ഭക്ഷണം വേണ്ടവരുടെ കണക്കുകൾ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിക്കണം. ഇവയുടെ വിതരണം ഏറ്റെടുക്കുന്നവർ സുരക്ഷ ഉറപ്പാക്കണം. ഒരു കുടുംബവും പട്ടിണി കിടക്കാൻ പാടില്ലെന്നതിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻഗണനാ ലിസ്റ്റിലുള്ളവർക്ക് നേരത്തെ പ്രഖ്യാപിച്ചതു പോലെ അരിയും ഭക്ഷ്യവസ്തുക്കളും നൽകും. മുൻഗണനാ ലിസ്റ്റിന് പുറത്തുള്ളവർക്ക് 15 കിലോ അരി നൽകും. നേരത്തെ ഇത് 10 കിലോ നൽകുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനൊപ്പം പലവ്യഞ്ജനകിറ്റും ഓരോ കുടുംബത്തിനും വിതരണം ചെയ്യും. മറ്റ് രോഗങ്ങളാൽ ചികിത്സയിൽ കഴിയുന്നവർക്ക് മരുന്ന് ഭക്ഷണം എന്നിവ എത്തിച്ചു നൽകാൻ ശ്രമിക്കും. കേരളത്തിന്റെ ആകെയുളള പ്രശ്നങ്ങൾ ഒരു കേന്ദ്രത്തിൽ ഇരുന്ന് പരിഹരിക്കാൻ സാധിക്കില്ല. അതിനാൽ വികേന്ദ്രീകൃത പ്രവർത്തനങ്ങളാ ഫലവത്താവുക. ഇതിനായി സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗിക്കും. ഇത് ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു