ഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വൈകീട്ട് അഞ്ചുമണിയോടെ ഡല്‍ഹിയിലെ ശഹീദ് ഇ അസം ഭഗത് സിംഗ് പാര്‍ക്കിലെത്തി സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം എ ഐ സി സി ആസ്ഥാനത്തെത്തിയാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുളള നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസിലേക്കെത്തിയത്.
കോണ്‍ഗ്രസില്‍ ഇരുവരുടെയും സ്ഥാനം എന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. എങ്കിലും കോണ്‍ഗ്രസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. നേരത്തേത്തന്നെ കനയ്യ കുമാറും ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും പലതവണ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെ സി പി ഐ നേതൃത്വം കനയ്യ കുമാറുമായി അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാര്‍ സി പി ഐ ടിക്കറ്റിൽ മത്സരിച്ചിരുന്നുവെങ്കിലും ബി ജെ പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെടുകയാണുണ്ടായത്. അതിനുശഷം അദ്ദേഹം പൊതുവേദികളിൽ കൂടുതൽ സജീവമായിരുന്നില്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അസ്വസ്ഥനായിരുന്ന കനയ്യ സി പി ഐ നേതൃത്വവുമായി അത്ര രസത്തിലായിരുന്നില്ല.