നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതോടെ പഞ്ചാബില്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ പടനയിച്ച സിദ്ദുവിന്റെ ആ ലക്ഷ്യം വിജയിച്ചെങ്കിലും പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണച്ചരട് തന്റെ കൈയിലല്ലെന്നു ബോധ്യമായതോടെയാണ് രാജി. ഇക്കഴിഞ്ഞ ജൂലൈ 18- നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ മുള്‍മുനയില്‍ നിര്‍ത്തി സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായത്. ഈ അവസരത്തില്‍ നവജ്യോത് സിദ്ദുവിന്റെ രാജിക്ക് പിന്നിലെ അഞ്ച് കാരണങ്ങൾ അറിയാം:
- സിദ്ദുവിന്‍റെ കടുത്ത വിമര്‍ശകനായ എസ്എസ് രൺധാവയെ ഉപമുഖ്യമന്ത്രിയാക്കിയതിനു പുറമേ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്‍റെ ചുമതലകൂടെ നൽകിയതിൽ സിദ്ദു അസ്വസ്ഥനായിരുന്നു. അമരീന്ദർ സിംഗിന്റെ രാജിക്ക് ശേഷം രൺധാവയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. സിദ്ദുവിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്.
- ചരൺജിത് സിംഗ് ചന്നിയുടെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായി ഒ പി സോണിയുടെ നിയമനവും സിദ്ദു അംഗീകരിക്കുന്നില്ല. അമരീന്ദർ സിംഗിന്റെ വിശ്വസ്തനാണ് ഒ പി സോണി.
- രാഷ്ട്രീയക്കാരനായി മാറിയ ക്രിക്കറ്റര്‍ റാണ ഗുർജിത് സിങ്ങിനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും സിദ്ദുവിന് പിടിച്ചില്ല. കരിമണല്‍ മണൽ ഖനന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നേരത്തേ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച ആളാണ് റാണ ഗുർജിത്. അന്വേഷണ കമ്മീഷന്‍ പിന്നീട് അദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയിരുന്നു.
- അഡ്വക്കേറ്റ് ജനറലായി എപിഎസ് ഡിയോളിനെ നിയമിച്ചതാണ് സിദ്ദുവിന്‍റെ മറ്റൊരു പ്രശനം. 2015-ല്‍ സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണ് ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ട് സിഖുകാര്‍ വന്‍ പ്രക്ഷോഭം അഴിച്ചു വിട്ടിരുന്നു. അന്നത്തെ പോലീസ് നര നായാട്ടിനു ചുക്കാന്‍ പിടിച്ച മുൻ പോലീസ് മേധാവിയുടെ അഭിഭാഷകനായിരുന്നു ഡിയോൾ.
- പഞ്ചാബ് പോലീസ് മേധാവിയായി ഐഎസ് സഹോട്ടയെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് സിദ്ദുവിനെ ചൊടിപ്പിച്ച മറ്റൊരു വിഷയം. ചാത്തോപാധ്യായെ പോലീസ് ചീഫാക്കണമെന്നു സിദ്ദു പറഞ്ഞുവെങ്കിലും മുഖ്യമന്ത്രി അത് ചെവികൊണ്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക